പള്ളിയിലെ പെരുന്നാളിന് പാട്ട് പാടാന്‍ വന്നവന് ഇടവകയിലെ കത്തനാരായെന്ന് പറഞ്ഞതുപോലെയാണ് കൊല്ലത്തെ സിപിഎം കുഞ്ഞാടുകളുടെ അവസ്ഥ. പി.കെ. ഗുരുദാസനില് തുടങ്ങി കെ. വരദരാജനും ആര്.എസ്. ബാബുവുമടക്കമുള്ള ചെങ്കുപ്പായക്കാരെയൊക്കെ നിരത്തിനിര്‍ത്തി കാട്ടിയിട്ടും പാര്‍ട്ടിയിലെ മുതലാളിമാര്‍ക്ക് പ്രിയമായത് ബഡായി ബംഗ്ലാവിന്റെ മുതലാളിയെയാണ്.
കോടിയേരി വന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി സഖാക്കന്മാരെ നേര്‍ക്കുനേരെ കണ്ട് ബഡായിക്കാരന് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് ബോധിപ്പിച്ചിട്ടും ബോധ്യം വരാത്തവര്ക്കായാണ് ഒടുവില്‍ പിണറായിതന്നെ രംഗത്തിറങ്ങിയത്. കണ്ണുരുട്ടലും വിറപ്പിക്കലുമൊക്കെയായി പൊളിറ്റ് ബ്യൂറോ നേതാവിന്റെ വിരട്ടലിനൊടുവില്‍ കൊല്ലത്തെ പാര്‍ട്ടി കുഞ്ഞാടുകള്‍ സഖാവ് മുകേഷിന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്. ഗുരുദാസന് എന്ന പേര് കേട്ടമാത്രയില്‍ത്തന്നെ പിണറായിയുടെ മുഖം ചെങ്കൊടിപോലെ ചുവന്നുവെന്നാണ് വര്‍ത്തമാനം. അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പാര്‍ട്ടിയിലെ അടിയാളന്മാരെ ഭീഷണിപ്പെടുത്തിയെന്നും കേട്ടു.
കശുവണ്ടിത്തൊഴിലാളിയുടെ, കര്‍ഷകത്തൊഴിലാളിയുടെ, കയര്‍ തൊഴിലാളിയുടെ വിയര്‍പ്പ് ചോരയാക്കി ചുവപ്പിച്ചതാണ് കൊല്ലത്തെ പാര്ട്ടിക്കാരന് പിടിച്ചുനടന്ന ചെങ്കൊടിയെന്ന ഉശിരന്‍ ബോധത്തെയാണ് കോടിയേരിയും പിണറായിയും ഊശിയാക്കിവിട്ടതെന്ന പ്രതിഷേധമാണ് ഇപ്പോള്‍ സഖാക്കന്മാരെ പ്രകോപിപ്പിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ ചുവപ്പല്ല കോടിയേരിയും പിണറായിയും കണ്ട ചുവപ്പെന്നും എതിര്‍പാര്‍ട്ടിക്കാരന്റെ ചോരയുടെ ചുവപ്പില്‍ മാത്രമാണ് അവര്‍ക്ക് ഹരമെന്നും ഇപ്പോള്‍ തിരിച്ചറിവ് വന്ന കൊല്ലത്തെ സഖാക്കന്മാര് ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതുകൊണ്ടാണ് ‘കോടിയേരിയുടെ കുടുംബസ്വത്തല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന പോസ്റ്റര്‍ കൊല്ലത്തിന്റെ തെരുവോരത്ത് പതിഞ്ഞത്.
‘കയ്യൂരില്‍ കരിവെള്ളൂരില്‍, പുന്നപ്രയില്‍ വയലാറില്‍…’ എന്നൊക്കെ മുഷ്ടി ചുരുട്ടി വാനിലിട്ടിടിച്ചുലച്ച് പാടിയ സഖാക്കന്മാര് ഇപ്പോള്‍ ‘ശാരി മേരി രാജേശ്വരി…’ എന്നൊക്കെയുള്ള വിപ്ലവഗാനങ്ങള്‍ പാടാനുള്ള പരിശീലനത്തിലാണ്. പ്രായപൂര്‍ത്തിയായ പെങ്ങന്മാരുള്ള ആങ്ങളമാരുടെ വീട്ടുമുറ്റത്ത് ചെന്ന് ‘സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനെ നിന് കോട്ടയിടിച്ച് നിരത്തും ഞങ്ങള്‍ സൂക്ഷിച്ചോളൂ’ എന്ന് വിളിച്ച് പുതിയ സമരമുഖം തുറക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാര്ട്ടിക്കാര്.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവര്‍ ഏറെയുണ്ട് എന്ന് അവകാശപ്പെടുന്ന കൊല്ലത്തേക്ക് മുകേഷിന്റെ കടന്നുവരവ് എം.എ. ബേബിയുടെ പ്രചാരവേലക്കാരനായിട്ടായിരുന്നു. സിപിഐക്കാരനായ ഒ. മാധവന്റെയും വിജയകുമാരിയമ്മയുടെയും മകന് സിനിമയില്‍ കോമഡി പറഞ്ഞ് താരമായതിന്റെ പകിട്ട് മുതലാക്കാന്‍ ബേബി ഇറക്കിയ ചീട്ടായിരുന്നു മുകേഷ്. ആളെ കളിയാക്കാനുള്ള വിരുതും കെട്ടുകഥകള്‍ നിര്‍മ്മിക്കാനുള്ള കൗശലവുംകൊണ്ടാണ് സിനിമയിലും പിന്നെ ബേബിയുടെ പ്രചാരണത്തിലും മുകേഷ് കസറിയത്.
മുകേഷ് മാത്രമല്ല ബേബിയുടെ അച്ചാരം പറ്റി അക്കാദമികളുടെയും ബഹുമതികളുടെയും അംശാദായം നേടിയ സകല പണിക്കാരും കൊട്ടും പാട്ടുമായി കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ അന്ന് അണിനിരന്നിരുന്നു. എന്നിട്ടും ബേബി ജയിക്കാന്‍ പിണറായി വിജയന് സമ്മതിച്ചില്ല. മുകേഷിന്റെ എല്ലാ വളിപ്പുകളെയും കടത്തിവെട്ടാന്‍ പാകത്തിന് ഒറ്റദിവസംകൊണ്ട് മൂന്ന് വേദികളില്‍ നാറിയെന്നും പരനാരിയെന്നും പരമനാറിയെന്നും വിളിച്ച് വിലസി മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസത്തിന്റെ ആഴവും പരപ്പും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയ പിണറായിയുടെ പ്രകടനമായിരുന്നു ആ തെരഞ്ഞെടുപ്പിലെ മാസ്റ്റര്‍ പീസ്.
ബേബിവഴി ലളിതനാടക അക്കാദമിയുടെ തലപ്പത്തിരുന്നതാണ് മുകേഷിന്റെ ഭരണപരിചയം. പാര്‍ട്ടിയിലെ പരിചയത്തെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും വലിയ തിട്ടമില്ല. സ്കൂള്‍ വിദ്യാഭ്യാസം കൊല്ലത്തെ ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ബോര്‍ഡിംഗില്‍ നിന്നായിരുന്നു. കൊല്ലത്ത് എസ്എന്‍ കോളേജിലെ പഠനകാലത്ത് പാര്‍ട്ടിയിലെ കുഞ്ഞാടുകള്‍ കോളേജ് മാനേജ്മെന്റിനെതിരെ രക്തരൂക്ഷിതകലാപം നടത്തുന്ന കാലത്ത് വനിതാകോളേജിന്റെ ഓരം പറ്റി നടന്ന ഒരാളെങ്ങനെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അവരോധിതനായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
സര്‍വസാധാരണക്കാരന്റെ പാര്‍ട്ടിയെന്ന വീമ്പുപറച്ചിലിന് മേലേയ്ക്കാണ് രാത്രി പതിനൊന്ന് കഴിഞ്ഞാല്‍ ലോകമസ്തമിക്കുന്ന താരത്തിന്റെ ആഘോഷവരവ്. അറുപത് കഴിഞ്ഞപ്പോള്‍ ചാനല്‍ അവതാരകയ്ക്കൊപ്പം ലിവിങ് ടുഗതര്‍ നയിക്കാന്‍ പോയ മുന്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെപ്പോലും പിടിച്ചപിടിയാലെ പെണ്ണുകെട്ടിച്ച നാടാണ് നമ്മുടേത്. അതിനിടയിലേക്കാണ് നാലാളുകേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കുന്ന കല്യാണക്കഥയുമായി താരം നില്‍ക്കുന്നത്. പിള്ള മകന് ഗണേശന്റെ കുടംബകഥകളും തിരുവഞ്ചൂരിന്റെ കരിക്കുപാനവും കോണ്‍ഗ്രസ് മന്ത്രിമാരുടെ ഫോണ്കിന്നാരങ്ങളും തെരുവില്‍ അലമ്പി വോട്ട് നേടാന്‍ അടവുനയം കാട്ടിയ പാര്‍ട്ടി അണികളില്‍നിന്ന് നേരിടുന്ന ചോദ്യങ്ങള്‍ക്ക് മുതലാളി സഖാക്കള്‍ മറുപടി നല്‍കുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷമുള്ള വി.എസ്. അച്യുതാനന്ദന്റെ സാധ്യതകളെയൊന്നാകെ വെട്ടിനിരത്തുക എന്ന പിണറായിയന്‍ കുടിലതയുടെ എപ്പിസോഡുകളിലൊന്നാണ് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം എന്ന് ഇപ്പോള്‍ അറിയാത്തവരായി ആരുമില്ല. സി.എസ്. സുജാതയെയും സി.കെ. സദാശിവനെയും പി. കെ. ഗുരുദാസനെയുമൊക്കെ വെട്ടിനിരത്തിയാണ് ജയരാജന്മാരുടെ ധീര സഖാവ് സ്വന്തം പാതയൊരുക്കുന്നത്. ഒടുവില്‍ പൂഞ്ഞാറില്‍ കേള്‍ക്കുന്ന ഒറ്റയാന്റെ നിലവിളിയിലും ചതിയുടെയും ഒറ്റിന്റെയും കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരമ്പരാഗത മാര്‍ക്സിസ്റ്റ് സമീപനങ്ങളൊന്നാകെ കുഴിച്ചുമൂടിയാണ് പട്ടക്കാര്‍ക്കും പണക്കാര്‍ക്കും സിനിമക്കാര്ക്കുമൊക്കെയായി പിണറായിയും കൂട്ടരും സീറ്റുകള്‍ വീതം വെച്ചത്. തങ്ങളുടെ മണ്ഡലങ്ങളിലേക്ക് ഓടുംപൊളിച്ച് പാര്‍ട്ടി നൂലേല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളുടെ കോലം കണ്ടാണിപ്പോള്‍ പൊതുജനം സഖാക്കളുടെ മുഖത്തുനോക്കി ‘അന്തസ്സുണ്ടോടാ അന്തസ്’ എന്നുചോദിക്കുന്നത്. മാനവും മര്യാദയും സദാചാരബോധവുമുള്ള ഒരു സമൂഹത്തിന് മുന്നിലേക്ക് ഇപ്പറഞ്ഞതൊന്നും ബാധകമല്ലാത്ത മട്ടില്‍ കഴിയുന്ന കോലങ്ങളെ കെട്ടിയിറക്കുമ്പോള്‍ ആരായാലും അത് ചോദിച്ചുപോകും.
സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് ഫാരിസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനുമൊക്കെയാണെന്ന പൂഞ്ഞാര്‍ ജോര്‍ജിന്റെ വിലാപം ഇപ്പോള്‍ മുഴങ്ങുന്നത് സിപിഎമ്മിനുള്ളില്‍ നിന്നുതന്നെയാണ്. പാര്‍ലമെന്ററി ആക്രാന്തം പിടിപെട്ട നേതാക്കന്മാര് വിറ്റും വാങ്ങിയും തകര്‍ക്കുന്നത് ഉണ്ടെന്ന് പാവം സഖാക്കള്‍ ഇത്രകാലവും തെറ്റിദ്ധരിച്ച പാര്‍ട്ടിയുടെ അന്തസിനെയാണത്രെ. എന്തായാലും മുകേഷിനെ അറിയുന്നവര്‍ക്ക് ഒരുകാര്യം ഉറപ്പാണ്, അങ്ങോട്ട് പണം നല്കി ഇത്തരമൊരു അഭിനയത്തിന് പുള്ളിയെ കിട്ടില്ല. പിന്നെ ഇങ്ങോട്ടെത്ര എന്നതാണ് ചോദ്യം. വാങ്ങുന്ന പണത്തിന് നന്നായി പണിയെടുക്കുന്ന കലാകാരനാണ് അദ്ദേഹം.
ജീവിതമേ അഭിനയമാണ്. എല്ലാം വേഷങ്ങള്‍. ഇപ്പോള്‍ കൊല്ലത്ത് പുതിയൊരു വേഷം കെട്ടല്‍. അത്രതന്നെ. വയസിപ്പോള്‍ അമ്പത്തേഴായി. എന്നിട്ടും പിന്നെയും പൂക്കാനാണ് മോഹം. ഇക്കുറി കൊല്ലത്തിന്റെ മണ്ണില്‍ പാര്‍ട്ടി ചരടില്‍ കെട്ടിപ്പറത്തുന്നത് ഊതി വീര്‍പ്പിച്ച ബലൂണിനെയാണെന്ന രഹസ്യം മുന്തിയ സഖാക്കള്‍ പരസ്യമായിത്തന്നെ പറയുന്നുണ്ട്. ബലൂണിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്റെ തെരഞ്ഞെടുപ്പിലെ അരങ്ങേറ്റവും അതുപോലെ തന്നെയാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: