ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ മടക്കമില്ലാത്ത നാലു ഗോളിന് തുരത്തി ചെല്‍സി. സ്പാനിഷ് താരം പെഡ്രൊയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ സവിശേഷത. നീലപ്പടയ്ക്കായി അരങ്ങേറിയ ബ്രസീലിയന്‍ താരം അലക്സാന്ദ്രെ പാറ്റോയും സ്കോറര്‍മാരുടെ പട്ടികയിലിടം നേടി.
ആസ്റ്റണ്‍ വില്ലയുടെ മൈതാനത്ത് ആതിഥേയരെ നിരായുധരാക്കി ചെല്‍സി. 26ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്ക് ചെല്‍സിയെ മുന്നിലെത്തിച്ചു. സെസാര്‍ അസ്പിലിക്യൂട്ടയുടെ ക്രോസില്‍നിന്നാണ് ലോഫ്റ്റസ് ലക്ഷ്യം കണ്ടത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പെനല്‍റ്റിയിലൂടെ പാറ്റോ ലഡുയര്ത്തി. പരിക്കേറ്റ ലോയിക് റെമിക്കു പകരം 23ാം മിനിറ്റിലാണ് അലക്സാന്ദ്രെ പാറ്റോ നീല ജഴ്സിയണിഞ്ഞത്. ചെല്‍സിയിലെത്തി 63 ദിവസങ്ങള്‍ക്കു ശേഷമാണ് പാറ്റോ കളത്തിലിറങ്ങിയത്. 2-0ത്തിന്റെ മുന്‍തൂക്കത്തോടെയാണ് ചെല്‍സി ഇടവേളയ്ക്കു പിരിഞ്ഞത്.
തിരിച്ചെത്തിയ നീലപ്പടയെ സ്പാനിഷ് താരം പെഡ്രോ തോളിലേറ്റി. 46, 59 മിനിറ്റുകളിലാണ് പെഡ്രോ ലക്ഷ്യം കണ്ടത്. 31 കളികളില്‍ 44 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെല്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: