ആലപ്പുഴ: കേരളത്തില്‍ ജാതി, മത ചിന്തകള്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി വളര്‍ത്തുന്നത് ഇടതു വലതു മുന്നണികളാണെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗം മുതല്‍ സമസ്ത മേഖലയിലും വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന നയസമീപനങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും നടപ്പാക്കുന്നത്. മതന്യൂനപക്ഷ പ്രീണനത്തില്‍ ഇരുമുന്നണികളും മത്സരിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്കു മുന്നില്‍ എല്ലാം തീറെഴുതുകയാണ്.
51 ശതമാനം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ പേര് മാപ്പിള സ്കൂള്‍ എന്നാക്കി മാറ്റുന്നു. ഈ സാഹചര്യത്തില്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ് ഭൂരിപക്ഷ സമുദായം. ജനസംഖ്യാനുപാതികമായ സാമൂഹ്യനീതി എന്നതാണ് ബിഡിജെഎസിന്റെ മുദ്രാവാക്യം. ബിഡിജെഎസും ബിജെപിയും ഒരിക്കലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരല്ല. എല്ലാവര്ക്കും തുല്യനീതി, തുല്യഅവകാശം എന്നതാണ് എന്‍ഡിഎയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൃഷിയും വ്യവസായവും മാറിമാറി ഭരിച്ചവര്‍ തകര്‍ത്തു. തൊഴില്‍ പോലും ലഭിക്കാത്ത തരിശുഭൂമിയായി കേരളത്തെ അവര്‍ നശിപ്പിച്ചു.
പരമ്പരാഗത വ്യവസായമേഖലകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. നാളെകളില്‍ കേരളത്തെ രക്ഷിക്കാന്‍ എന്‍ഡിഎക്ക് മാത്രമേ കഴിയൂ. വരും ദിവസങ്ങളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കാന്‍ എതിര്‍മുന്നണികള്‍ അസത്യപ്രചാരണങ്ങളും ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളും അഴിച്ചുവിടുമെന്നും അതിനാല്‍ ഓരോ പ്രവര്‍ത്തകനും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: