മുംബൈ: രാഷ്ട്രവും രാജ്യവും രണ്ടാണെന്നും ഇംഗ്ലീഷില്‍ പ്രയോഗിക്കുന്നതുകൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാകുന്നതെന്നും ആര്‍എസ്എസ് സര് കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. ആര്‍എസ്എസ് ഒരേ സമയം ഭഗവദ്ധ്വജത്തേയും ദേശീയ പതാകയേയും വന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഡിആര്‍ഐയില്‍ രാജ്യധര്‍മ്മം, രാഷ്ട്രധര്‍മ്മം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യം വസിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ളവരുടെ രാഷ്ട്രീയമായ ഒരു ഘടകമാണ്. അത് ഓരോരോ സമയങ്ങളില്‍ അതിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാല്‍, രാഷ്ട്രം അങ്ങനെയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സ്വയം വികസിതമായി, ഒരു സംസ്കാര ജീവിതം രൂപപ്പെടുന്നതാണ്, അത് ഒരിക്കലും മാറുന്നില്ല, ഭയ്യാജി പറഞ്ഞു.
നാഗരികത നിയമങ്ങളിലൂടെ നിലനിര്‍ത്തുന്ന സംവിധാനമാണ്. പക്ഷേ, രാജ്യവുമായുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധം പോലെ അനുഭൂതിയുള്ളതാകുമ്പോഴേ യഥാര്‍ത്ഥ രാഷ്ട്രീയം ഉണ്ടാകുന്നുള്ളു. ഒരു രാഷ്ട്രത്തില്‍ അനേകം രാജ്യങ്ങളും ഒരു രാജ്യത്ത് അനേകം രാഷ്ട്രങ്ങളുമുണ്ടാകാം, അദ്ദേഹം വിശദീകരിച്ചു.
ഭാരതം ഒരു പുതിയ രാജ്യമായി രൂപപ്പെട്ടുവെന്നത് ഇംഗ്ലീഷുകാര്‍ ഉണ്ടാക്കിയ അബദ്ധധാരണയാണ്. ഭാരതം അതി പുരാതനമായ രാഷ്ട്രമാണ്. 1947-ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയതിനു ശേഷം നിയമപ്രകാരം അംഗീകരിച്ച ത്രിവര്‍ണ്ണ പതാകയെ വന്ദിക്കുകയെന്നത് നാഗരികമായ, നിയമപ്രകാരമുള്ള ഉത്തരവാദിത്തമാണ്. അതേസമയം, കാവിക്കൊടിയായ ഭഗവദ്ധ്വജം ഈ രാഷ്ട്രത്തിന്റെ പ്രതീകമായി പ്രാചീന കാലം മുതലേ തുടര്‍ന്നു പോരുന്നു. ആര്‍എസ്എസിനെ സംബന്ധിച്ച് ത്രിവര്‍ണ്ണ പതാകയും ഭഗവദ്ധ്വജവും ഒരേപോലെ വന്ദനീയമാണ്, സര് കാര്യവാഹ് പറഞ്ഞു.
ദേശീയ ഗാനമായ ജനഗണമനയില്‍ രാജ്യത്തിന്റെ രൂപം പ്രകടമാകുന്നു, വന്ദേമാതരത്തില്‍ രാഷ്ട്രത്തിന്റേതും. രണ്ടിനേയും എല്ലാവരും ബഹുമാനിയ്ക്കുകതന്നെ വേണം. ഈ ഭൂമിയെ അമ്മയായി കരുതുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നു. ഭൂമിയെ വെറും ഉപഭോഗവസ്തുവായി കണക്കാക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനെ വിരോധിക്കുന്നു, ഭയ്യാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: