കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന് ജയസാധ്യതയുള്ള മണ്ഡലമായ കണ്ണൂരില്‍ അനിശ്ചിതത്വം നീങ്ങി സതീശന് പാച്ചേനി സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ്സില്‍ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന പാച്ചേനി അവസാന നിമിഷം എല്ലാവരെയും അമ്പരപ്പിച്ച് ഐ ഗ്രൂപ്പിലേക്ക് കളം മാറിയാണ് സീറ്റുറപ്പിച്ചത്. സിറ്റിംഗ് എംഎല്‍എ അബ്ദുള്ളക്കുട്ടിയും മുന്‍ എംഎല്‍എ കെ.സുധാകരനും ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും തുടക്കം മുതല്‍ സീറ്റിന് വേണ്ടി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനകത്ത് നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതിനാല്‍ തുടക്കത്തില്‍ തന്നെ സുധാകരന് കളമൊഴിഞ്ഞിരുന്നു. ആത്മവിശ്വാസമില്ലാത്തതിനാല്‍ കെ.സുരേന്ദ്രനും മത്സരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അവസാന ഘട്ടത്തില്‍ അബ്ദുള്ളക്കുട്ടിയും പാച്ചേനിയും മാത്രമേ രംഗത്തുണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന നിമിഷം അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റി പാച്ചേനിയെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ എല്ലാകാലത്തും എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന പാച്ചേനിയുടെ ചുവട് മാറ്റം എ ഗ്രൂപ്പില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്ത്ഥിക്കുപ്പായത്തിന് വേണ്ടി അവസാന നിമിഷം ചുവട് മാറിയ പാച്ചേനിയുടെ നിലപാട് ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ മാറ്റി മറിക്കും.
ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ മുന്‍ കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സൂചന. ശ്രീജയുടെ അനുയായികള്‍ ഏതാണ്ട് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധകരനായിരുന്നു ശ്രീജക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്. എന്നാല്‍ മണ്ഡലത്തിനകത്ത് നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അവസാന നിമിഷം ശ്രീജയെ സുധീരന് തന്നെ ഇടപെട്ട് മാറ്റുകയായിരുന്നു. മമ്പറം ദിവാകരനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്ത്തിയായി രംഗത്തിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: