കഞ്ഞിക്കുഴി: ചായകടയില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയില്‍. കഞ്ഞിക്കുഴി സ്വദേശി ഭാസ്കരന്റെ ചായകടയില്‍ നിന്നും 46000 രൂപ മോഷ്ടിച്ച കേസില്‍ ഉടുമ്പന്‍ചോല ഇരട്ടയാര്‍ ഈട്ടിത്തോപ്പ് കൂറ്റിയാങ്കല് വീട്ടില്‍ അഭിലാഷ് (32) നെയാണ് കഞ്ഞിക്കുഴി അഡീഷണല്‍ എസ്ഐയും സംഘവും അറസ്റ്റ് ചെയ്തത്. ഭാസ്കരന്റെ ചായക്കടയില്‍ ഇയാള്‍ മുമ്പ് ജോലി നോക്കിയിരുന്നു. കടയുടമ ഉള്‍പ്പെടെ നാല് പേര് ചേര്‍ന്ന് രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇതില്‍ കടയുടമയ്ക്ക് അമ്പതിനായിരം രൂപ ലഭിച്ചിരുന്നു. നാലായിരം രൂപ ചെലവാക്കിയ ശേഷം സൂക്ഷിച്ചിരുന്ന പൈസയാണ് രാത്രിയില്‍ പ്രതി കവര്‍ന്നത്. മോഷണക്കേസില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കഞ്ഞിക്കുഴി സ്റ്റേഷനില്‍ കേസ് രജിസസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഫോട്ടോ ഉപയോഗിച്ചാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഴക്കുളത്തുനിന്നുമാണ് കഞ്ഞിക്കുഴി സിഐ ഷിജുവിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിയെ എഎസ്ഐ സണ്ണിയും ഉദ്യോഗസ്ഥനായ ഷൗക്കത്തലിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലൊന്നും കണ്ടെത്താനായിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: