കാസര്‍കോട്: സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലമായ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കന്നട, തുളു, മറാത്തി, മലയാളം തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗ് പ്രതിനിധിയായ നിലവിലെ എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവും ആണ്.
നിരവധി തവണ സിപിഎമ്മും ലീഗും മാറി മാറി ഭരിച്ചിട്ടും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്ന് വോട്ടര്‍മാര്‍ സാക്ഷപ്പെടുത്തുന്നു. മെച്ചപ്പെട്ട റോഡുകളുടെ അഭാവം, കുടിവെള്ള ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനപ്രശ്നങ്ങള്‍. 1987 ല്‍ എച്ച്. ശങ്കര ആള്വയിലൂടെയാണ് ബിജെപി മുന്നേറ്റം ആരംഭിക്കുന്നത്. അന്ന് മുതല്‍ കഴിഞ്ഞ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ രണ്ടാം സ്ഥാനത്താണ് ബിജെപി. 1987 ല്‍ 27107 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇത് 2011 ആയപ്പോഴേക്കും 43989 ആയി.
2011 ലെ തെരഞ്ഞെടുപ്പില്‍ പി. ബി. അബ്ദുള്‍ റസാഖ്(ലീഗ്)-49817, കെ. സുരേന്ദ്രന്(ബിജെപി)-43989 ,സി എച്ച് കുഞ്ഞമ്പു(സിപിഎം) 35,067എന്നിങ്ങനെയായിരുന്നു കക്ഷി നില. 5828 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം സ്ഥാര്‍ത്ഥി വിജയിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 55584 വോട്ടാണ് ലഭിച്ചത്. ബിജെപിയ്ക്ക് 47103 വോട്ടും എല്‍ഡിഎഫിന് 36941 വോട്ടും ലഭിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മണ്ഡലത്തില്‍ സ്വാധീനം നഷ്ടപ്പെടുകയാണെന്നാണ് ഇത് കാണിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയവും വികസനത്തോടുള്ള എതിര്‍പ്പും കാരണം മുസ്ലിം ലീഗിനെയും ജനങ്ങള്‍ മറന്നിരിക്കുകയാണ്. നിലവിലെ എംഎല്‍എ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ലഭിച്ച ഫണ്ടിന്റെ 70 ശതമാനം മാത്രമാണ് മണ്ഡലത്തില്‍ ചെലവഴിച്ചതെന്ന് ലീഗുകാര്‍ തന്നെ പറയുന്നു.
മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പ്പാടി, പൈവെളിഗെ, പുത്തിഗെ, കുമ്പള, എന്മകജെ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മഞ്ചേശ്വരം മണ്ഡലം. നിലവില്‍ എന്മകജെ പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പൈവളിഗെ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി വന്നെങ്കിലും പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ല. ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ലീഗ് പ്രതിനിധികള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു.
ബിജെപിക്ക് പ്രസിഡണ്ട് സ്ഥാനം ലഭിക്കാതിരിക്കാനായി പൈവളിഗെ പഞ്ചായത്തില്‍ രൂപം കൊണ്ട കോണ്‍ഗ്രസ്സ് മാര്‍ക്സിസ്റ്റ് ലീഗ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ തോല്പ്പിക്കാനായി മഞ്ചേശ്വരം മണ്ഡലത്തില്‍ ആവര്‍ത്തിക്കുമെന്ന് എംഎല്‍എ അബ്ദുള്‍ റസാഖ് പരസ്യമായി പറയുക തന്നെ ചെയ്തിട്ടുണ്ട്. 1991 ല്‍ കെ.ജി.മാരാര്‍ (28531), 1996ല്‍ വി.ബാലകൃഷ്ണ ഷെട്ടി-(32413), 2001ല്‍ സി.കെ.പത്മനാഭന്- (34306), 2006ല്‍ അഡ്വ.എം.നാരായണഭട്ട്-(34413), 2011ല്‍ കെ.സുരേന്ദ്രന്-(43989) എന്നിങ്ങനെയാണ് ഇതു വരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ ലഭിച്ച വോട്ട്.
മഞ്ചേശ്വരത്ത് ബിജെപിയുടെ വിജയത്തെ തടയുവാന്‍ വോട്ട് മറിച്ചുള്ള കുതിര കച്ചവടത്തിലേര്പ്പെടുകയാണ് ലീഗും സിപിഎമ്മും ചെയ്യുന്നത്. കാരണം ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. 1,76,817 വോട്ടര്‍മാരാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. അതില്‍ 88,748 പേര് പുരുഷന്മാരും 88069 പേര് വനിതകളുമാണ്. കഴിഞ്ഞ തവണ 75.21 ശതമാനം പോളിംഗാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: