കൊച്ചി: മതമേലധ്യക്ഷന്മാര് പറയുന്നത് കേട്ട് കേരളീയര്‍ വോട്ടു ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. സ്വതന്ത്രമായി ചിന്തിക്കാന്‍ ശക്തിയും കഴിവുമുളളവരാണ് കേരളീയര്‍, അവര്‍ ചിന്തിക്കും, നല്ല ആളുകള്‍ക്ക് വോട്ടു ചെയ്യും. അല്ലാതെ മതത്തിന്റെ കെട്ടുപാടുകളോ അല്ലെങ്കില്‍ സമൂഹത്തിലെ മറ്റുകാര്യങ്ങളോ ഒന്നും നോക്കുമെന്ന് താന്‍ കരുതുന്നില്ല. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.എം. റോയിയുടെ ജന്മദിനാഘോഷ ഉദ്ഘാടനവും അനന്യനായി കെ. എം. റോയി എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന് എത്ര വേണ്ടപ്പെട്ടവര്‍ എന്റെ അടുത്ത് പറഞ്ഞാലും ഞാന്‍ അയാള്‍ക്ക് വോട്ടു ചെയ്യണമോയെന്ന് ആലോചിക്കും. ഭാരതത്തിലെ പരമാധികാരിയെന്നു പറയുന്നത് പ്രസിഡന്റോ പ്രധാനമന്ത്രിയോ ചീഫ് ജസ്റ്റിസോ ഒന്നുമല്ല. ജനങ്ങളാണ്, വോട്ടു ചെയ്യുന്നവരാണ്. മനസില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ തന്റേടത്തോടെ പറയുക. അല്ലാതെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കുകയാണെങ്കില്‍ നട്ടെല്ലോടുകൂടിത്തന്നെ ജീവിക്കുക. പറയാനുള്ള കാര്യങ്ങള്‍ പറയണം. അത് ശരിയൈന്ന് ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കിലേ പറയാവൂ. ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഉറച്ച്നില്ക്കണം. എങ്ങനെയെങ്കിലും ജീവിച്ചിട്ട് ഇവിടുന്ന് പോകുന്നതില്‍ അര്‍ഥമില്ല. അഴിമതിയെ എങ്ങനെ നേരിട്ടു, എന്തെല്ലാം ചെയ്തു എന്നതിന്റെ കാല്‍പ്പാടുകള്‍ ഭൂമിയില്‍ പതിഞ്ഞില്ലെങ്കില്‍ യാതൊരു പ്രയോജനവുമില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ എത്ര ഉണ്ടെങ്കിലും എഴുത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എം. കെ. സാനു സംസാരിച്ചു. മാധ്യമപ്രവര്ത്തകന് ആര്. ഗോപീകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇ. ശ്രീകുമാര്‍ സ്വാഗതവും അഡ്വ. മനു റോയി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: