തൃശൂര്‍: കത്ത് തിരിഞ്ഞുകുത്തി, പ്രതാപന് വെട്ടിലായി. മത്സരിക്കാനില്ല എന്നു കാണിച്ച് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന് കത്ത് നല്‍കിയതിന്റെ പിന്നാലെ ടി.എന്‍.പ്രതാപന് കയ്പമംഗലം സീറ്റ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത് പുറത്തായി. ഇതോടെ പ്രതാപനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. യുവാക്കള്‍ക്കുവേണ്ടി താന്‍ ഇപ്രാവശ്യം മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു സുധീരന് പ്രതാപന് കത്ത് നല്‍കിയത്.
പ്രതാപന്റെ കത്ത് ആയുധമാക്കി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സുധീരന് വാളോങ്ങുകയും ചെയ്തു. എന്നാല്‍ പ്രതാപന് രാഹുല്‍ഗാന്ധിക്ക് കയ്പമംഗലം സീറ്റ് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ച കാര്യം ഇന്നലെ വെളിപ്പെട്ടു.
രാഹുല്‍ഗാന്ധി തന്നെയാണ് കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ യോഗത്തില്‍ ഇക്കാര്യം പറഞ്ഞത്. സമര്‍ത്ഥനായ എംഎല്‍എ എന്ന നിലയില്‍ പ്രതാപന് കയ്പമംഗലത്ത് മത്സരിക്കട്ടെയെന്നും രാഹുല്‍ഗാന്ധി നിര്‍ദ്ദേശിക്കുകയായിരുന്നു. കയ്പമംഗലത്ത് കെഎസ്യു ജില്ലാപ്രസിഡണ്ട് ശോഭ സുബിന്റെ പേരാണ് ജില്ലാനേതൃത്വം പരിഗണിച്ചിരുന്നത്. പ്രതാപന്റെ പേര് രാഹുല്‍ഗാന്ധിതന്നെ നിര്‍ദ്ദേശിച്ചതോടെ ശോഭ സുബിന് ഔട്ടായി. രാഹുല്‍ഗാന്ധിക്ക് കത്തെഴുതിയ കാര്യം പരസ്യമായതോടെ യൂത്ത് കോണ്‍ഗ്രസ്സും കെഎസ്യുവും പ്രതാപനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ താനിങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ല എന്ന നിലപാടിലാണ് പ്രതാപന്.
രാഹുല്‍ഗാന്ധി നിര്‍ബന്ധിച്ചതുകൊണ്ടാണ് കയ്പമംഗലത്ത് മത്സരിക്കാന്‍ സമ്മതിച്ചത്. താനിപ്പോഴും മാറിനില്ക്കാന് തയ്യാറാണെന്ന് പ്രതാപന് പറയുന്നു. അതിനിടെ മുതിര്‍ന്ന നേതാക്കളും പ്രതാപനെ പരിഹസിച്ച് ഇന്നലെ രംഗത്ത് വന്നു. മത്സരിക്കാനില്ല എന്നു പറഞ്ഞ് ചിലര്‍ നാടകം കളിക്കുകയായിരുന്നുവെന്ന് പ്രതാപന്റെ പേര് പറയാതെ തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ പരിഹസിച്ചു. മാറിനില്‍ക്കാം എന്ന് പ്രതാപന് പറഞ്ഞത്
ആത്മാര്‍ത്ഥതയോടെയാണോ എന്ന് ഇപ്പോള്‍ സംശയം ഉയരുകയാണെന്ന് സി.എന്‍.ബാലകൃഷ്ണനും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസും പ്രതാപനെതിരെ രംഗത്ത് വന്നു. ആദര്‍ശം പ്രസംഗിക്കുന്ന വീരന്മാരുടെ തനിനിറം ഇതോടെ പുറത്തുവന്നിരിക്കുകയാണെന്നും ഡീന്‍ പരിഹസിച്ചു. പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പ്രതാപന് ഇന്നലെ രാത്രി ഡല്‍ഹിക്ക് തിരിച്ചു. മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെയാണ് ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രതാപന് ദല്‍ഹിക്ക് വിമാനം കയറിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: