കോഴിക്കോട്: കുന്ദമംഗലം, കൊയിലാണ്ടി സീറ്റുകളിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാര്‍ട്ടിക്കുള്ളിലും യുഡിഎഫിലും വന്‍ തര്‍ക്കത്തിന് വഴിതെളിച്ചു. കുന്ദമംഗലത്ത് ടി. സിദ്ദിഖിനെയും കൊയിലാണ്ടിയില്‍ എന്‍.സുബ്രഹ്മണ്യനെയുമാണ് കെപിസിസിയുടെ സാദ്ധ്യതാ ലിസ്റ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഈ പേരുകള്‍ നിലവില്‍ വരുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ്സിനുള്ളില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. മുസ്ലീം ലീഗ് കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തത് യുഡിഎഫ് ബന്ധത്തിലും വിള്ളല്‍ വീഴ്ത്തുന്നതിന് കാരണമായിരിക്കുകയാണ്.
ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനെ ഒഴിവാക്കിയാണ് കുന്ദമംഗലത്ത് ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. തനിക്ക് സീറ്റ് ലഭിക്കുമെന്ന ധാരണയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് സീറ്റ് സിദ്ദിഖിന് പോയത്. ഇത് കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷമാക്കി. കുന്ദമംഗലത്ത് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എംഎസ്എഫിന്റെ ദേശീയ പ്രസിഡന്റ് ഫിറോസിനെ ഒഴിവാക്കാനാണ് സീറ്റ് കോണ്‍ഗ്രസ്സിന് നല്‍കിയതെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്റെ ആരോപണം. കാന്തപുരം സുന്നി വിഭാഗവുമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ഫിറോസിന് സീറ്റ് നല്‍കുന്നത് മുസ്ലീം ലീഗിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇദ്ദേഹത്തെ ഒഴിവാക്കിയത്. സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് യൂത്ത് ലീഗ് കമ്മിറ്റികള്‍ നിര്‍ജീവമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് നല്കിയ ഭീഷണി.
കൊയിലാണ്ടി സീറ്റിലാണെങ്കില്‍ വളരെ നേരത്തെ തന്നെ കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.പി. അനില്‍ കുമാര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കൊയിലാണ്ടിക്ക് വേണ്ടി അദ്ദേഹം പ്രത്യേക ഫേസ് ബുക്ക് പേജ് തന്നെ ആരംഭിച്ചു. എന്നാല്‍ മറ്റൊരു ജനറല്‍ സെക്രട്ടറിയായ എന്‍. സുബ്രഹ്മണ്യനാണ് കൊയിലാണ്ടി സീറ്റ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. പരമ്പരാഗതമായി ഐ ഗ്രൂപ്പിന് നല്കുന്ന സീറ്റാണ് കൊയിലാണ്ടിയെന്നും ഐ വിഭാഗത്തില്‍ നിന്ന് ഈയിടെ സുധീരന് പക്ഷത്തേക്ക് മാറിയ അനില്‍ കുമാറിന് സീറ്റ് നല്കാന് പറ്റില്ലെന്നുമായിരുന്നു ഐ വിഭാഗത്തിന്റെ നിലപാട്. ഇതോടെയാണ് അനില്‍കുമാര്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്ന് പുറത്തായിരിക്കുന്നത്.
തനിക്ക് സീറ്റ് ലഭിക്കുമെന്ന ധാരണയില്‍ അയ്യായിരത്തോളം പുതിയ വോട്ടര്‍ മാരെ ചേര്‍ത്തെന്ന അനില്‍ കുമാറിന്റെ അവകാശ വാദം പോലും നേതൃത്വം പരിഗണിച്ചില്ല. സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സുബ്രഹ്മണ്യനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പോസ്റ്ററുകളും നഗരത്തില്‍ ഇറങ്ങിയിട്ടുണ്ട്. കുന്ദമംഗലം കൊയിലാണ്ടി സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കം കോണ്ഗ്രസിലുംം യുഡിഎഫിലും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: