ആലപ്പുഴ: ജില്ലയില്‍ യുഡിഎഫിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി അടി തുടരുന്നു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്ഗ്രസിനുളളിലും ഭിന്നത ശക്തമായി. ഇന്നലെ ആലപ്പുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഷുക്കൂറിന് സീറ്റ് നല്കണമെന്നാവശ്യപ്പെട്ടും കപട ആദര്ശധീരന്മാര്ക്കെതിരെയും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പോസ്റ്ററുകള്‍.
അതിനിടെ ജനതാദള്‍ യുവിന് സീറ്റു നല്‍കുന്നതിനെതിരെ മാദ്ധ്യമങ്ങളില്‍ പ്രതികരിച്ച ഷുക്കൂറിനെതിരെ യുഡിഎഫ് യോഗത്തില്‍ ജനതാദള്‍ നേതാക്കള്‍ പൊട്ടിത്തെറിച്ചു. ഷുക്കൂര്‍ കണ്ണുവച്ചിരുന്ന അമ്പലപ്പുഴയിലാണ് ഒടുവില്‍ ജനതാദളിന് സീറ്റ് നല്കാന് ധാരണയായിട്ടുള്ളത്. ഇവിടെ ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരിസിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇതോടെയാണ് ഷുക്കൂറിന് സീറ്റ് നിഷേധിക്കപ്പെട്ടത്. സുധീരന്റെ താത്പര്യങ്ങളാണ് ഷുക്കൂറിന് സീറ്റ് നഷ്ടപ്പെടാനിടയാക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ തവണ ഷുക്കൂര്‍ മത്സരിച്ച് പരാജയപ്പെട്ട അരൂരില്‍ ഇത്തവണ നടന് സിദ്ധിഖിന്റെ പേര് ഉയര്‍ന്നപ്പോള്‍ത്തന്നെ ഇതിനെതിരെ ഷുക്കൂറും അനുയായികളും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കായംകുളത്ത് ഐ ഗ്രൂപ്പ് പ്രമുഖനായ എം. ലിജുവിനും സീറ്റു നല്‍കുന്നതിനെതിരെയും പാര്‍ട്ടി അണികള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടി ഓഫീസില്‍ വരെ പ്രവര്‍ത്തകര്‍ ലിജുവിനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന പേരുകള്‍ക്കെതിരെയും അണികളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ മൂന്നാം സ്ഥാനത്തുപോയ നേതാവിന്റെ പേരാണ് ഈ മണ്ഡലത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്.
കുട്ടനാട് മണ്ഡലത്തെച്ചൊല്ലി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ല. കാലങ്ങളായി മത്സരിക്കുന്ന സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ്.
എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ പോയ സാഹചര്യത്തില്‍ മണ്ഡലത്തില്‍ മാണിവിഭാഗം ദുര്‍ബലമാണെന്നും അതിനാല്‍ സീറ്റ് കോണ്‍ഗ്രസിനു വിട്ടുനല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ചെങ്ങന്നൂരിലാകട്ടെ പി.സി. വിഷ്ണുനാഥിനെതിരെ മുന്‍ എംഎല്‍എ കൂടിയായ ശോഭന ജോര്‍ജ് പരസ്യ പ്രചാരണവുമായി രംഗത്തെത്തിക്കഴിഞ്ഞു. വിഭാഗീയതയിലും പോസ്റ്റര്‍ യുദ്ധത്തിലും യുഡിഎഫും എല്‍ഡിഎഫും ജില്ലയില്‍ മത്സരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: