ന്യൂദല്‍ഹി: ആസാമിലെ 65 മണ്ഡലങ്ങളിലും സിപിഎം-കോണ്‍ഗ്രസ് സംയുക്ത മുന്നണിയുടെ ആദ്യ പ്രയോഗം നടക്കുന്ന പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും നാളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടക്കും. ഇവിടങ്ങളില്‍ പ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചു.
മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സര്‍വ്വാനന്ദ് സോനോവാള്‍ എന്നിവര്‍ ആസാമിലെ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.
ആസാമില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്. ആസാമില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്.
രണ്ടാംഘട്ടം 11ന് നടക്കും. മൊത്തം 120 മണ്ഡലങ്ങളാണ് ഇവിടുള്ളത്. 586 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുക.
പശ്ചിമ ബംഗാളില്‍ ആറു ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച നടക്കുന്ന ആദ്യ ഘട്ടത്തില്‍ 18 മണ്ഡലങ്ങളില്‍ 133 പേരാണ് ജനവിധി തേടുക. തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും, കോണ്‍ഗ്രസ് സിപിഎം സഖ്യവും തമ്മിലാണ് പ്രധാന മല്‍സരം. നിലനില്‍പ്പു തന്നെ അപകടത്തിലായ സിപിഎം കോണ്‍ഗ്രസുമായി പരസ്യസഖ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: