റിയാദ്: ഭാരതത്തെ ലോകം ഉറ്റുനോക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സൗദി സന്ദര്‍ശനത്തിനെത്തിയ മോദി ഭാരത സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ആഗോള സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സാമ്പത്തികാവസ്ഥയ്ക്ക് ശക്തിയേകികൊണ്ട് ഭാരതം പുതിയ പ്രതീക്ഷയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഭാരതത്തിന് രാജ്യാന്തരസമൂഹത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉള്ളതില്‍ നിന്ന് വിഭിന്നമായ കാഴ്ച്ചപാടാണ് ഭാരതത്തെ കുറിച്ച് ലോകത്തിനുള്ളത്. അതു കൊണ്ട് തന്നെ ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 11.30 മുതല്‍ സൗദിയിലെ പ്രമുഖരായ 30 വ്യവസായ സംരകഭകരുമായി മോദി ആശയവിനിമയം നടത്തുകയാണ്. എംഎ യൂസഫലി ഉള്‍പ്പെടെ നാലു ഇന്ത്യന്‍ വ്യവസായികള്‍ക്കും പരിപാടിയിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്.
ഭാരതത്തിലെ അടിസ്ഥാന വികസന മേഖലയില്‍ നിക്ഷേപം നടത്താന്‍ സംരംഭകരെ മോദി ക്ഷണിക്കും. സൗദി ഭരണാധികാരി സല്മാന് രാജാവുമായി ദീരയിലെ മസ്കത്ത് കൊട്ടാരത്തില്‍ വച്ച് മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായ ഭീകരവാദം അമര്‍ച്ചചെയ്യുന്നതിനുള്ള പരസ്പര സഹകരണമാകും ചര്‍ച്ചയുടെ പ്രധാന അജണ്ട.
പാകിസ്ഥാന് ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങളെ സംബന്ധിച്ച ഭാരതത്തിന്റെ ആശങ്ക ചര്‍ച്ചയില്‍ മോദി ഉന്നയിച്ചേക്കും. സൗഹൃദത്തിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളിലും ഭാരതവും സൗദിയും ഒപ്പുവെക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: