കൊല്‍ക്കത്ത: വനിതാ ട്വന്റി-20 ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ഹാട്രിക് കിരീടം മോഹിച്ചെത്തിയ ഓസ്ട്രേലിയയെ എട്ടു വിക്കറ്റുകള്‍ക്ക് കീഴടക്കിയാണു വിന്‍ഡീസ് വനിതകള്‍ ലോകകിരീടമുയര്‍ത്തിയത്. ഈഡന്‍ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 148റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കി 149 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഹെയ്ലി മാത്യൂസ്(45 പന്തില്‍ 66) ആണ് കളിയിലെ താരം.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ വിക്കറ്റ് 15 റണ്‍സില്‍ നഷ്ടമായെങ്കിലും ഓസീസ് നായിക മെഗ് ലാനിംഗും(49 പന്തില്‍ 52) എലിസി വില്ലനിയും(37 പന്തില്‍ 52) ബാറ്റുവീശിയതോടെ ഓസീസ് മികച്ച നിലയിലെത്തി. വില്ലനിക്ക് പിന്നാലെയെത്തിയ എലിസി പെറിയും(28) മികച്ച രീതിയില്‍ കളിച്ചു. എന്നാല്‍ അവസാന മൂന്നോവറില്‍ മൂന്നു വിക്കറ്റ് വീണതോടെ ഓസീസ് സ്കോര്‍ 150 കടന്നില്ല. ഡീന്‍ഡ്ര ഡോട്ടിന് രണ്ടും ഹെയ്ലി മാത്യൂസ്, അനിസ മുഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഓപ്പണറുമാരായ ഹെയ്ലി മാത്യൂസും സ്റ്റെഫാനി ടെയ്ലറും(59) അര്‍ധ സെഞ്ചുറികളുമായി കളം നിറഞ്ഞതോടെ വിന്‍ഡീസ് ജയത്തിലേക്കു കുതിച്ചു. ഒന്നാം വിക്കറ്റില്‍ ഇവരും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണു സ്ഥാപിച്ചത്. പിന്നാലെ എത്തിയവരും മികച്ച കളി പുറത്തെടുത്തതോടെ വിന്‍ഡീസ് കിരീടമണിയുകയായിരുന്നു.
വനിതകളുടെ വിജയം പുരുഷ ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസിന് കരുത്ത് പകരും. ഇംഗ്ലണ്ടാണ് പുരുഷ ട്വന്റി-20യില്‍ വിന്‍ഡീസിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: