ഹരിപ്പാട്: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവദര്ശനത്തിനെത്തിയ യുവാക്കളേയും സ്ത്രീകളേയും അക്രമിച്ച കേസിലെ പ്രധാന പ്രതിയായ സിപിഎം നേതാവും ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചേപ്പാട് കുളിര്തണ്ണിയില് പി. രഘു(42)വിനെ കരീലക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തു.
വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23ന് വൈകിട്ട് രഘുവിന്റെ നേതൃത്വത്തില്‍ ഇരുപതോളം സിപിഎം, ഡിവൈഎഫ്ഐ സംഘമാണ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തിയവരെ അക്രമിച്ചത്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ചേപ്പാട് സ്വദേശി സുധീഷ് ഗോപി (25), ചേപ്പാട് കിഴക്ക് ചാര്‍ളി (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ്ഗോപി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
സുധീഷ് ഗോപിയുടെ പിതാവ് സിപിഎം അനുഭാവിയായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുള്ള അഭിപ്രായ ഭിന്നതയാണ് മകനെ അക്രമിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
കേസിലെ മറ്റ് പ്രതികളായ ചേപ്പാട് ചിറയില്‍ തെക്കതില്‍ ശ്യാംകുമാര്‍ (31), പാറത്തറ പടീറ്റതില്‍ സനല്‍കുമാര്‍ (28), വാതല്ലൂര്‍ പടീറ്റതില്‍ അജിത് (കണ്ണന് 21), ശ്രീനിലയം ശ്രീനിവാസന് (65) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളും സഹോദരങ്ങളുമായ ചേപ്പാട് ശ്രീരംഗം ശ്രീകുമാര്‍ (31), ശ്രീജിത്ത് (രാധീഷന് 31) എന്നിവര്‍ ഒളിവിലാണെന്ന് കരീലക്കുളങ്ങര എസ്ഐ: ജി. സുരേഷ്കുമാര്‍ പറഞ്ഞു.
ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്ര പരിസരത്ത് സിപിഎം ഡിവൈഎഫ്ഐക്കാര്‍ ക്ഷേത്രദര്ശനത്തിനെത്തുന്നവരെപ്പോലും അക്രമിക്കുന്ന സംഭവം വര്‍ദ്ധിച്ച് വരുന്നതായി നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. അറസ്റ്റിലായ രഘുവിനെ ഹരിപ്പാട് കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: