ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരം. ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവാണ് പ്രധാന പ്രശ്നം. ആവശ്യത്തിന് മരുന്നും ലഭിക്കുന്നില്ല. അത്യാവശ്യ മരുന്നുകള്‍പോലും പുറത്തുനിന്നു വാങ്ങേണ്ട ഗതികേടാണുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായി ജില്ലയില്‍ 136 ഡോക്ടര്‍മാരുടെ ഒഴിവാണ് നികത്താനുള്ളത്. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനം നടത്താന്‍ തയ്യാറാകത്തത് സ്വകാര്യആശുപത്രികളെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടറുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലും ആശുപത്രിയിലും നേരിടുന്ന പ്രധാന പോരായ്മ ജീവനക്കാരുടെ കുറവാണ്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നതോടൊപ്പം ആശുപത്രിയിലേയും കോളജിലെയും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകള്‍.
ഇത് പരിഹരിച്ചില്ലെങ്കില്‍ കോളജിന്റെ അംഗീകാരം ഇല്ലാതാക്കുമെന്നും എംബിബിഎസിന്റെ പുതിയ ബാച്ചിന് അനുമതി നല്‍കില്ലെന്നും പരിശോധനാ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും അനാസ്ഥ കാട്ടുകയണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, ലക്ചറര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ 51, സ്റ്റാഫ് നഴ്സ് 140, സെക്കന്റ് ഗ്രേഡ് നഴ്സിംഗ് അസിസ്റ്റന്റ് 50, ഫാര്മാസിസ്റ്റ് 10, ലാബ് ടെക്നീഷ്യന് ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കുറവുമൂലം ശസ്ത്രക്രീയകള്‍ മുടങ്ങുന്നതും പതിവാണ്.
ചികിത്സ വൈകുന്നതുമൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ സംഘര്‍ഷം പതിവാണ്. ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. ജില്ലാ ജനറല്‍ ആശൂപത്രി മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 42 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികകളിലും ഒഴിവുണ്ട്. 28 കണ്‍സള്‍ട്ടന്റുമാരും 12 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരും മൂന്ന് സിവില്‍ സര്‍ജനും ഒമ്പത് അസിസ്റ്റന്റ് സര്‍ജനും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. ജനറല്‍ ആശുപത്രിയില്‍ 44 ഡോക്ടര്‍മാര്‍ വേണ്ടസ്ഥാനത്ത് പകുതി പേര് മാത്രമാണ് ഉള്ളത്. ജനറല്‍ മെഡിസിനിന് ആരുമില്ല. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ നിന്ന് ജോലി ക്രമീകരണത്തില്‍ നിയമിച്ച ഒരു ഡോക്ടറെ ആശ്രയിച്ചാണ് ഈ വിഭാഗം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ചിലയിടങ്ങളില്‍ എന്‍ആര്‍എംഎച്ച്എം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ച് നല്കുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്. ഡയബറ്റിക് രോഗത്തിനുള്ള മരുന്ന് മിക്ക ആശൂപത്രികളിലും കിട്ടുന്നില്ല. പല ആശുപത്രികളും നിലവാരമുയര്‍ത്തിയതായി പ്രഖ്യാപിച്ചെങ്കിലും ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: