കാപട്യക്കാരനും പകല്കൊള്ളക്കാരനും തമ്മില്‍ മത്സരിച്ചാല്‍ കപടന് തോല്‍വി ഉറപ്പാണ്. എന്നുവെച്ച് കൊള്ളക്കാരന് സമ്മാനം കൊടുക്കാന്‍ നീതിമാന്മാരാരും തയ്യാറാകില്ല. നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ തെളിയുന്ന സത്യം അതായിരിക്കുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ അതുറപ്പാക്കേണ്ടത് വോട്ടര്‍മാരുടെ ബാധ്യതയാണ്. ഇനി ഒറ്റ ചോദ്യമേ ശേഷിക്കുന്നുള്ളു, വി.എം. സുധീരന്റെ രാഷ്ട്രീയഗതിയെന്തായിരിക്കും. ഉത്തരം ഒന്നേയൊന്നു മാത്രം, ആദര്‍ശ കാപട്യത്തിന് രാഷ്ട്രീയത്തിലെ ശവക്കുഴി തന്നെ ഗതി.
കോണ്‍ഗ്രസിന്റെ സ്ഥാനാര്ത്ഥപ്പട്ടിക നിശ്ചയിക്കുന്ന കാര്യത്തില്‍ ഒരാഴ്ച നീണ്ട ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഉമ്മന്‍ ചാണ്ടി പിടിച്ചിടത്തു കാര്യങ്ങളെത്തി. ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിക്ക് കീഴടങ്ങി, ചാണ്ടിക്കു മുമ്പില്‍ മുട്ടുകുത്തി, ഏത്തമിട്ടു.
ഹൈക്കമാന്റ് മുമ്പ് ചാണ്ടിയ്ക്കു മുന്നില്‍ പലവട്ടം കരുത്തുകാട്ടി; ഒന്നല്ല, മൂന്നു വട്ടം. ഒന്ന് കുറച്ചു പഴയകാര്യമാണ്; പാര്‍ട്ടി വിട്ടു പോയി ഡിഐസി ഉണ്ടാക്കിയ കെ. കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കരുതെന്നു വാദിച്ചു. പോയിപ്പണി നോക്കാന്‍ പറഞ്ഞു. അടുത്തത് സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കരുതെന്ന നിര്‍ബന്ധമായിരുന്നു ചാണ്ടിക്ക്. മൂന്നാമത്തേത് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കരുതെന്ന കാര്യത്തിലും. അതു രണ്ടും ഉമ്മന്‍ ചാണ്ടിയെ വിരട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റ് നടപ്പിലാക്കി. അങ്ങനെ നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ഇനിയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് ഹൈക്കമാന്റ് കരുതി. പക്ഷേ, ഇത്തവണ അടിയറവു പറഞ്ഞു. അതും നാണംെകട്ട അടിയറവ്.
അഴിമതിക്കേസില്‍ ആരോപിതരായ, ഇനി ഒരു അന്വേഷണം വന്നാല്‍ പാര്‍ട്ടി നാണംകെട്ടു നാറുമെന്നുറപ്പുള്ള സ്ഥിതിയുള്ള മന്ത്രിമാര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സുധീരന്റെ നിലപാട്. പെട്ടെന്ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞാണ് അഴിമതിക്കാര്യം സുധീരന് അറഞ്ഞതെന്നു തോന്നും നിലപാടിലെ പിടിവാശി കണ്ടാല്‍. അതിന് ധാര്‍മ്മികതയുണ്ടെന്നും ജനകീയ പിന്തുണ കിട്ടുമെന്നുമെല്ലാം സുധീരന് വാദിച്ചു, ചിലരെ ധരിപ്പിച്ചു. ചിലരെ എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ. രാഹുലും ആവേശംകൊണ്ടു. അമ്മ സോണിയയേയും മനസുമാറ്റിച്ചു. പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ പരിച വോട്ടര്‍മാരായിരുന്നു. വോട്ടര്‍മാര്‍ എന്നു പറഞ്ഞാല്‍ പോരാ, വോട്ടു ബാങ്കായിരുന്നു. ആ സമുദായ കോട്ടയ്ക്കു മുന്നില്‍ പകച്ചു പോയ ഹൈക്കമാന്റ് ലോ കമാന്റായി. പത്തി താഴ്ത്തി. മുട്ടുകുത്തി.
ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ എ.കെ. ആന്റണി ഉണ്ടായിരുന്നോ. ആന്റണി സുധീരനൊപ്പമായിരുന്നോ. ഒരേസമയം വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഓടിയ ആന്റണിയുടെ കഴിവ് അപാരമെന്നേ പറയാവൂ. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കേ കഴിയുള്ളുവെന്ന് ഒരു മുഴം നീട്ടി പ്രസ്താവന എറിഞ്ഞ ആന്റണിക്ക് ഈ കളികളെല്ലാം അറിയാമായിരുന്നു. ആന്റണിയ്ക്കും മേലേയുള്ള വിശുദ്ധരെ ഇറക്കിയാണ് ഹൈക്കമാന്റിനെ മെരുക്കിയത്. ഒടുവില്‍ ആദര്‍ശ കാപട്യക്കാരന്റെ പുതിയ വാദം, ഹൈക്കമാന്റിനെ കുടുക്കിലാക്കാനില്ല, എന്തു തീരുമാനം കൈക്കൊണ്ടാലും അംഗീകരിയ്ക്കും. എഐസിസിയുടെ തെക്കേപ്പറമ്പിലോ ഏതെങ്കിലും സഭയുടെ വക സെമിത്തേരിയിലോ ആദര്‍ശത്തെ സുധീരന് അടക്കം ചെയ്തതെന്നേ കണ്ടെത്തേണ്ടൂ.
സുധീരന് മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥികളെ ആകാശത്തുനിന്നു കെട്ടിയിറക്കി കേരള നേതൃത്വത്തെ ഞെട്ടിച്ച രാഹുല്‍ ഗാന്ധിയുടെ അന്നത്തെ കമാന്റ് എവിടെപ്പോയി. കെപിസിസി പ്രസിഡന്റിനൊപ്പം ശവക്കുഴി തോണ്ടാന്‍ രാഹുലും കൈക്കോട്ടേന്തിയെന്നുതന്നെ വേണം കരുതാന്‍. അമ്പേ, ഇങ്ങനെയൊരു പരാജയമോ?
മാന്യതയുണ്ടെങ്കില്‍ സുധീരന് ഒരു വഴിയുണ്ടിനി. ഇന്ദിരാഭവനില്‍ നിന്ന് ഇറങ്ങി നടക്കുക. മുമ്പ് നരസിംഹറാവുവിനോട് അഴിമതിക്കേസില്‍ പിണങ്ങി എംഎല്‍എ ഹോസ്റ്റലില്‍ പത്രസമ്മേളനം നടത്തിയ നാടകം കളിക്കരുത്. തുറന്നു പറഞ്ഞ് മണലൂര്‍ക്ക് മടങ്ങുക. അങ്ങനെയൊരു സംഗീത നാടകം കളിക്കാം. അതല്ലെങ്കില്‍ രാഷ്ട്രീയ തനതു നാടകമാകാം- നെഞ്ചുവേദന അഭിനയിച്ച് നേരേ ദല്‍ഹി ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ ഐസിയുവില്‍ കയറിക്കൂടാം. ഒരു 45 ദിവസത്തേക്ക്; തെരഞ്ഞെടുപ്പു കഴിയുംവരെ. സംഗതി ഭദ്രമാകും. മണലൂര്‍ എളുപ്പവഴിയല്ലെന്നും ഓര്‍മ്മിപ്പിക്കട്ടെ.
അന്നൊക്കെ ഉമ്മന്‍ചാണ്ടിക്ക് കേരള ഭരണമേ ഉണ്ടായിരുന്നുള്ളു, ഹൈക്കമാന്റിന് കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിക്കേ ഉള്ളു അധികാരം. വിരട്ടലുകള്‍ എളുപ്പമായിരുന്നു. മാത്രമല്ല, ഇപ്പോള്‍ മറ്റൊന്നുകൂടിയുണ്ട്-ഉമ്മന്‍ ചാണ്ടിയെ വെട്ടാന്‍ സുധീരന് ഇറക്കിക്കളിച്ച അഴിമതി വിരുദ്ധ ചീട്ടുകളുണ്ടല്ലോ. അത് നിരത്തിയത് പഴയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പേജുകളിലായിരുന്നു. (സോണിയയും രാഹുലും പ്രതി) അതില്‍ ബോഫോഴ്സ് പീരങ്കിയുടെ ചിത്രവും (രാജീവ് ഗാന്ധി പ്രതി) അച്ചടിച്ചിരുന്നു.
ചാണ്ടി ചൂണ്ടിക്കാണിച്ചത് അതാണ്, അഴിമതി പറഞ്ഞാല്‍ എനിക്ക് മത്സരിക്കാന്‍ പറ്റുമോ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനു പറ്റുമോ, സാക്ഷാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്കു പറ്റുമോ. അതിനു പുറമേയാണ്, ഞായറാഴ്ച നിശ്ചയമായും പുതുപ്പള്ളിപ്പള്ളിയില്‍ പോകുന്ന പതിവ് തെറ്റിക്കാന്‍ പാടില്ലെന്നും ദല്‍ഹിയില്‍ തങ്ങാന്‍ പറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചതും. ഇതൊക്കെ കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ പിന്നെ ഹൈക്കമാന്റിനെന്ത് കമാന്റ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: