ആലപ്പുഴ: തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ തെളിഞ്ഞതോടെ ജില്ലയിലെ മണ്ഡലങ്ങളില്‍ എന്‍ഡിഎ പ്രചാരണം ശക്തമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും തുടക്കത്തില്‍ത്തന്നെ എന്‍ഡിഎ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടുവലതു മുന്നണികളെ പിന്നിലാക്കി കഴിഞ്ഞു.
ചെങ്ങന്നൂരില്‍ ബിജെപി ഏറെ മുന്നിലാണ്. കഴിഞ്ഞതവണ ഒമ്പതില്‍ ഏഴു സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് ഇത്തവണ പാളയത്തിലെ പടയാണ് വില്ലനാകുന്നത്. യുഡിഎഫിലാകട്ടെ തമ്മിലടി മൂലം സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ വൈകി. വിഎസ് പക്ഷവും, ഒദ്യോഗിക പക്ഷവും തമ്മിലുള്ള മത്സരമായിരിക്കും സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക. സിപിഐയിലും സ്ഥിതി ഭിന്നമല്ല, ടി. പുരുഷോത്തമനെ പോലുള്ള മുതിര്‍ന്ന നേതാവിന് സീറ്റ് നിഷേധിച്ചാണ് ജില്ലാ സെക്രട്ടറി മൂന്നാം തവണയും ചേര്‍ത്തലയില്‍ സീറ്റ് ഉറപ്പാക്കിയത്. ഇതെ ചൊല്ലിയുള്ള മുറുമുറുപ്പ് ഇതുവരെ പാര്‍ട്ടിയില്‍ അവസാനിച്ചിട്ടില്ല.
കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി അമ്പലപ്പുഴയിലടക്കം ഘടകകക്ഷികള്‍ സീറ്റ് കരസ്ഥമാക്കിയതും മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ബിജെപിയും, ബിഡിജെഎസും നയിക്കുന്ന എന്‍ഡിഎയാകട്ടെ മറ്റുമുന്നണികളെ അമ്പരിപ്പിച്ച് പ്രചരണത്തില്‍ മുന്നേറുകയാണ്.
ചെങ്ങന്നൂരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും, ദേശീയ നിര്‍വാഹക സമിതിയംഗവുമായ അഡ്വ. പി.എസ് ശ്രീധരന് പിളള പ്രചരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. മണ്ഡലത്തില്‍ ഇത്തവണ ചരിത്ര വിജയം കുറിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. വിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാവ് സി. എസ്. സുജാതയെ തഴഞ്ഞാണ് ഏരിയാ കമ്മറ്റിയംഗമായ കെ. കെ. രാമചന്ദ്രന് നായരെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഇപ്പോഴത്തെ സിപിഎം ജില്ലാസെക്രട്ടറി സജിചെറിയാന് 2006ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അലയൊലികള്‍ സിപിഎമ്മില്‍ അവസാനിച്ചിട്ടില്ല. ഇത് കൂടുതല്‍ ബാധിക്കുക ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെയാകും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പി. സി. വിഷ്ണുനാഥ് പ്രചരണ രംഗത്ത് ഏറെ പിന്നിലാണ്. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും, പാര്‍ട്ടിയിലെ ശക്തമായ എതിര്‍പ്പും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിനയാകാനാണ് സാദ്ധ്യത.
ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ. രണ്‍ജിത് ശ്രീനിവാസനാണ് മത്സരിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രവര്‍ത്തന പരിചയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയിത്തില്‍ പരിഗണിച്ചത് ബിജെപി മാത്രമാണ്. തുടര്‍ച്ചയായി നാലാം വിജയം തേടിയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം തോമസ് ഐസക്ക് പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് എറണാകുളം സ്വദേശിനിയായ ലാലി വിന്‍സെന്റിനെയാണ് മത്സരിപ്പിക്കുന്നത്. ലത്തീന്‍സഭയുടെ താല്പര്യം കൂടി മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം.
ഹരിപ്പാട്ട് വന്‍ വിജയം നേടുമെന്ന് അവകാശപ്പെട്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിറങ്ങുന്നത്.ജില്ലയില്‍ യുഡിഎഫ് തങ്ങള്‍ക്ക് ഉറപ്പായും ലഭിക്കുമെന്ന് കണക്കുകൂട്ടുന്ന സീറ്റുകളില്‍ ഒന്നാംസ്ഥാനത്ത് ഹരിപ്പാടാണ്. എന്നാല്‍ അട്ടിമറി വിജയം എന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി സിപിഐയുടെ പി. പ്രസാദിനെ രംഗത്തിറക്കിയിരിക്കുന്നത്. എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
കായംകുളത്ത് ബിഡിജെഎസിന്റെ ഷാജി എം. പണിക്കരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മാവേലിക്കര നഗരസഭാംഗമായ ഷാജി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.വിഎസ് പക്ഷക്കാരനായ സിറ്റിങ് എംഎല്‍എ സി. കെ. സദാശിവനെ വെട്ടിനിരത്തി ജി. സുധാകരന് പക്ഷക്കാരിയായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയാണ് കായംകുളത്ത് ഇത്തവണ മാറ്റുരയ്ക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജുവാണ് ഇവിടെ കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. ഇരുപാര്‍ട്ടികളും ഏറ്റവും കൂടുതല്‍ പാളയത്തില്‍ പട നേരിടുന്നത് ഇവിടെയാണ്.
മാവേലിക്കരയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി.എം വേലായുധന് മത്സരരംഗത്തെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിന് കളമൊരുങ്ങി. നിഷ്പക്ഷ വോട്ടുകള്‍ ബിജെപി കരസ്ഥമാക്കുമെന്ന് ഉറപ്പായതോടെ ഇടതുവലതു മുന്നണികള്‍ ആശങ്കയിലാണ്. രണ്ടാം വിജയംതേടി വോട്ടര്‍മാരെ സമീപിക്കുന്ന സിപിഎമ്മിന്റെ ആര്. രാജേഷ് നേരിടുന്ന പ്രധാന വെല്ലുവിളി മണ്ഡലത്തിലെ വികസന മുരടിപ്പും, പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയുമാണ്. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവനെ ഒതുക്കിയാണ് ഇവിടെ രാജേഷ് സീറ്റുറപ്പിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ കെപിഎംഎസ് നേതാവ് ബൈജു കലാശാലയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി ജയചന്ദ്രനാണ്. അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് സജീവമാണ്. ഹാട്രിക് മോഹവുമായി എത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിഎസ് പക്ഷത്തിന്റെ തട്ടകമായ ഇവിടെ ഇത്തവണ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് വ്യക്തമായി കഴിഞ്ഞു. സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് അച്യുതാനന്ദന് ബഹിഷ്കരിച്ചതോടെ അണികള്‍ക്ക് കൃത്യമായ സന്ദേശവും ലഭിച്ചു കഴിഞ്ഞു. ജനതാദള്‍ (യു)വിലെ ഷേയ്ക്ക് പി. ഹാരീസിനെയാണ് യുഡിഎഫ് രംഗത്തിറക്കുന്നത്.
ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി ജനകീയനെന്ന് പ്രശ്സ്തി നേടിയ റിട്ട. തഹസില്‍ദാര്‍ പി.എസ് രാജീവാണ്. പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള ചേര്‍ത്തലയില്‍ വന്‍ മുന്നേറ്റമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. സിപിഐയുടെ പി. തിലോത്തമന് രണ്ടുതവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന മാനദണ്ഡത്തില്‍ ഇളവു നേടിയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവ് എസ്. ശരത്താകും യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അരൂരില്‍ ബിഡിജെഎസിന്റെ ടി. അനിയപ്പനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അരൂരില്‍ മൂന്നാം വിജയം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരീഫ് പ്രചരണ രംഗത്തുള്ളത്. സിപിഎം ജില്ലാകമ്മറ്റി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തിയെങ്കിലും സംസ്ഥാന കമ്മറ്റിയുടെ ഇടപെടലുകളും മത, സാമുദായിക മാനദണ്ഡങ്ങളുമാണ് ആരീഫിന് തുണയായത്. യുഡിഎഫില്‍ സീറ്റിനായി കോണ്‍ഗ്രസ്, ആര്‍എസ്പി തര്‍ക്കം തുടരുകയാണ്.
കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ദേവസ്വം ബോര്‍ഡംഗവുമായ സുഭാഷ് വാസുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രചാരണ പരിപാടികളില്‍ ഏറെ മുന്നിലാണ് എന്‍ഡിഎ. എന്‍സിപിയുടെ തോമസ് ചാണ്ടി കുട്ടനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഹാട്രിക് വിജയം തേടിയിറങ്ങി. വര്‍ഷത്തില്‍ ആറുമാസം പോലും മണ്ഡലത്തിലില്ലാത്ത ചാണ്ടിക്കെതിരെ ജനരോക്ഷം ശക്തമാണ്. ചാണ്ടിയെ മാറ്റി സിപിഎം മണ്ഡലം ഏറ്റെടുക്കുണമെന്ന് പാര്‍ട്ടി അണികള്‍ നേരത്തെ ആവശ്യപ്പെട്ടിരിന്നു. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിനായി കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസും പരസ്യമായി ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: