വൈക്കം: അധഃസ്ഥിതവര്ഗ്ഗക്കാരന് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന സത്യഗ്രഹ സമരചരിത്രം പേറുന്ന വൈക്കത്ത് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്ററുടെ കന്നിയങ്കം. കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നായ വൈക്കവും ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, റ്റി.വി. പുരം, തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് വൈക്കം നിയോജകമണ്ഡലം.
അനന്തമായ സാധ്യതകളുണ്ടായിട്ടും എങ്ങുമെത്താത്ത വൈക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തന്റെ ആദ്യ മത്സരത്തിനിറങ്ങുന്ന നീലകണ്ഠന് മാസ്റ്റര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
1972-ല്‍ കെപിഎംഎസ് ശാഖാ ഭാരവാഹി എന്ന നിലയില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹത്തിന് കെപിഎംഎസിന്റെ സംസ്ഥാന അദ്ധ്യക്ഷനും തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിജെഡിഎസ് കേന്ദ്ര നിര്വ്വാഹകസമിതിയംഗവുമായി പ്രവര്‍ത്തിച്ചുവരികയാണ്. സമുദായസേവനത്തിലൂടെ പൊതുസമൂഹത്തിന് നന്മ ചെയ്യുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുക എന്നതാണ് നീലകണ്ഠന് മാസ്റ്ററുടെ പ്രവര്‍ത്തനശൈലി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറെ സ്വാധീനമുള്ള വൈക്കം സ്ഥിരമായി സിപിഐ വിജയിക്കുന്ന മണ്ഡലമാണ്. ഇവിടെ മത്സരിക്കാന്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഐക്കാര്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നു. എന്നാല്‍ അധികാരസ്ഥാനങ്ങളോട് കൃത്യമായ അകലം പാലിച്ച് തന്റെ മേഖല സമുദായ സേവനമാണെന്ന് തറപ്പിച്ചുപറഞ്ഞ് ഒഴിഞ്ഞ്മാറുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വെള്ളാപ്പള്ളി നടേശനുമായി സഹകരിച്ചുകൊണ്ട് ബിഡിജെഎസ് രൂപീകരിക്കാന്‍ കെപിഎംഎസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചതിനെ തുടര്‍ന്നാണ് നീലകണ്ഠന് മാസ്റ്റര്‍ രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. കെപിഎംഎസിന്റെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന കായല്‍ സമ്മേളനത്തിന്റെ അനുസ്മരണ സമ്മേളനത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചപ്പോള്‍ മുതല്‍ ഇവര്‍ തമ്മില്‍ വലിയ സൗഹൃദത്തിലായി. ആ സൗഹൃദത്തിന്റെയും നീലകണ്ഠന് മാസ്റ്ററുടെ ആശയവിനിമയ വൈഭവത്തിന്റെയും ഉദാഹരണമാണ് അയ്യന്‍കാളി റിസര്‍ച്ച് സെന്ററടക്കമുള്ള സ്മാരകസമുച്ചയത്തിന് നാല്‍പ്പതര കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ വ്യക്തമായി ബോധ്യമുള്ള വൈക്കത്തെ പൊതുസമൂഹം ഏറെ പ്രതീക്ഷയോടെയാണ് നീലകണ്ഠന് മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നത്.
വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പടിഞ്ഞാറെ നടയിലെ സത്യഗ്രഹ സ്മാരകമായ കിണറ്റില്‍ നിന്നും വെള്ളം കോരി കുടിച്ചുകൊണ്ട് പ്രചാരണമാരംഭിച്ച നീലകണ്ഠന് മാസ്റ്റര്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചുവരുന്നത്. 1947 മാര്‍ച്ച് 8ന് വടയാര്‍ നെടിയടിയില് കറുത്തകുഞ്ഞിന്റെ മകനായി ജനിച്ച അദ്ദേഹം വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തലയോലപ്പറമ്പ് ഡി.ബി. കോളേജ്, നാട്ടകം ഗവ. പോളിടെക്നിക്ക്, ചെന്നൈ ടിടിഐ എന്നിവിടങ്ങളില്‍ നിന്നും ഉന്നത ബിരുദവും കരസ്ഥമാക്കി.
സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പതിനൊന്ന് വര്‍ഷക്കാലം റിപ്പബ്ലിക്ക് ഓഫ് ബോട്സ്വാനയിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റ്റി.വി. പുരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപികയായി വിരമിച്ച എം.കെ. രുഗ്മിണിയാണ് ഭാര്യ. എന്‍.എന്‍. ഗിരീഷ്കുമാര്‍, റോഷ്മി നീലകണ്ഠന് എന്നിവര്‍ മക്കളും സീന മരുമകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: