കൊച്ചി: മാറാട് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് പറയുന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അതിനുള്ള തടസമെന്താണെന്ന് കൂടി വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരള നിയമസഭയും, സര്‍ക്കാരും, ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനും, ഹിന്ദു സംഘടനകളും നാളിതുവരെ ആവശ്യപ്പെട്ടിട്ടും അതിനു വഴങ്ങാത്ത കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് ഇപ്പോഴാണ് സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് പറയുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമാണ് മന്ത്രിയുടെ നിലപാടെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണം.
ഗൂഢാലോചനക്കേസ് സിബിഐക്ക് വിടണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ആത്മാര്‍ത്ഥമല്ല. മാറാട് ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് മുമ്പാകെ നല്കിയ മൊഴിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നതാണ്. കമ്മീഷന് ശുപാര്‍ശകള്‍ നിയമസഭ അംഗീകരിച്ചശേഷവും സിബിഐ അന്വേഷണത്തിന് വേണ്ടി ഫലപ്രദമായ നടപടികളൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. സിബിഐ അന്വേഷണത്തിന് വേണ്ടി മാറാട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറച്ച നിലപാട് സ്വീകരിച്ചില്ല. വസ്തുത ഇതായിരിക്കെ, ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വി.എസ്. അച്യുതാനന്ദന് രംഗത്തുവന്നിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്.
ഗൂഢാലോചനക്കേസിന്റെ അന്വേഷണം അന്തിമഘട്ടതിലെത്തി നില്ക്കുന്ന സന്ദര്‍ഭത്തില്‍ ചുമതലക്കാരനായ എസ്.പി പ്രദീപ്കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതോടെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി മാറാടുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ സാമൂഹ്യനീതിക്കുവേണ്ടി നടത്തുന്ന ശ്രമങ്ങളെല്ലാം പല അവസരങ്ങളിലും മാറിമാറി വന്ന സര്‍ക്കാരുകളും ഭരണ-പ്രതിപക്ഷ കക്ഷികളും അട്ടിമറിക്കുകയായിരുന്നു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ജുഡീഷ്യല്‍ കമ്മീഷന് കുറ്റപ്പെടുത്തിയ ക്രൈംബ്രാഞ്ച് പോലീസ് തലവന്‍ വിശിഷ്ടസേവാ ബഹുമതിക്ക് ശുപാര്‍ശ ചെയ്യുകയും ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്യുന്നതില്‍നിന്നും സര്‍ക്കാരിന്റെ തനിനിറം വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാറാട് കേസ് അന്വേഷണം സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികളും നിലപാടും വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കണം – രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: