കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന് അടിയറവു പറഞ്ഞ് സിപിഐ. സിപിഎം നയങ്ങളെയും നിലപാടുകളേയും അതിശക്തമായി വിമര്‍ശിച്ച് പരസ്യപ്രസ്താവന നടത്തിയിരുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎമ്മിന്റെ എല്ലാ നിലപാടുകളേയും ന്യായീകരിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാനം. സീറ്റു വിഭജന ഘട്ടത്തില്‍പോലും വിയോജിപ്പു പ്രകടിപ്പിച്ച് ശക്തി പ്രകടിപ്പിച്ചു നിന്നിരുന്ന സിപിഐ പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുകയാണ്.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഗൗരിയമ്മയ്ക്ക് സീറ്റുകൊടുക്കാതെ സിപിഎം അപഹസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് പിന്തുണയ്ക്കുന്ന എല്ലാവര്ക്കും സീറ്റുകൊടുക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്ന് കാനം ന്യായീകരിച്ചു. സിപിഎമ്മിന്റെ കടുത്ത എതിരാളി എം. വി. രാഘവന്റെ മകന് നികേഷ് കുമാറിന് അഴീക്കോട്ട് സീറ്റുകൊടുത്തതിനെക്കുറിച്ച്, നിഷേ് ഇടതുപക്ഷ വീക്ഷണമുള്ളയാളാണെന്ന് മറുപടി പറഞ്ഞു. ബംഗാളിലെ രാഷ്ട്രീയം കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കാനം വിശദീകരിച്ചു.
വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണ്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് ഇത് ഞാന്‍ മാത്രമല്ല, മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമാണെന്നാണ്. മന്ത്രിസഭ‘എടുത്ത തീരുമാനങ്ങളില്‍ പലതും തെറ്റായിപ്പോയി എന്ന് സമ്മതിച്ച് യുഡിഎഫ് സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
അഞ്ച് വര്‍ഷം അഴിമതിയെക്കുറിച്ച് ഒരക്ഷരം പറയാത്ത വി.എം. സുധീരന് ഇപ്പോള്‍ അഴിമതി വിരുദ്ധനാണെന്ന് നാടകം കളിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഴിമതിയുടെ കുരുക്കില്‍പെട്ട് കിടക്കുന്ന സോണിയയെയും രാഹുലിനെയും സമീപിച്ചാണ് കേരളത്തില്‍ അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് സുധീരന് ആവശ്യപ്പെടുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം രാഷ്ട്രീയ നാടകങ്ങള്ക്കെതിരായി ജനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്ന് കാനം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷനായി. സി.വി.സാജു സ്വാഗതവും പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: