ഇടുക്കി: മന്ത്രി പി.ജെ. ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴയില്‍ ഇത്തവണ മത്സരം കടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൊടുപുഴ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് അഡ്വ. എസ് .പ്രവീണ്‍ രംഗത്തെത്തിയതോടെ മണ്ഡലം ത്രികോണ മത്സരച്ചൂടിലാണ്. രണ്ടാഴ്ച മുമ്പേ പ്രവീണ്‍ പ്രചാരണം ആരംഭിച്ചിരുന്നു.
മണ്ഡലത്തിലെ പ്രമുഖ്യ വ്യക്തികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പാക്കി. ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കി. വിവിധയിടങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചു. ഇന്നലെ എന്‍ഡിഎയുടെ പ്രവര്‍ത്തക യോഗവും നടത്തി. അടുത്ത ദിവസം എന്‍ഡിഎയുടെ വിപുലമായ കണ്വന്ഷന് തൊടുപുഴയില്‍ നടക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു .ജെ. കൈമള്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് പുരോഗതികള്‍ വിലയിരുത്തുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയില്‍ ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ആറിടത്ത് നിസ്സാര വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലും ബിജെപിക്കും ബിഡിജെഎസിനും ശക്തമായ വേരുകളുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് മുന്നണികളെ പിന്നിലാക്കും വിധം പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രഖ്യാപനമുണ്ടാകാത്തതിനാല് പിജെ ജോസഫ് രംഗത്തിറങ്ങിയിട്ടില്ല. എന്നാല്‍ പാര്ട്ടിക്കാര് ചുവരെഴുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്.
എല്‍ഡിഎഫാണ് ഏറെ പിന്നില്‍. ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ രണ്ട് ദിവസം മുമ്പാണ് സിപിഎം തൊടുപുഴയിലെ സ്ഥാനാര്‍ത്ഥിയായി അഡ്വ. റോയി വാരിക്കാട്ടിനെ പ്രഖ്യാപിച്ചത്. ജേക്കബ് ഗ്രൂപ്പിന്റെ മുന്‍ ജില്ലാ പ്രസിഡന്റായ റോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. പരസ്യമായി പ്രതികരിക്കാതെ സഖാക്കള്‍ ഫേയ്സ്ബുക്കിലൂടെയാണ് ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ഒളിയമ്പെയ്യുന്നത്. പിജെ ജോസഫിനെ സഹായിക്കാനാണ് ഇത്തരത്തിലൊരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതെന്നാണ് പാര്ട്ടിക്കാര് പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ 71.96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ 17123 വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 177529 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇത്തവണ അത് 194652 ആയി വര്‍ദ്ധിച്ചു. ഒരു മുനിസിപ്പാലിറ്റിയും 12 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 181 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇത്തവണ മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരാണ് അധികം. 98487 സ്ത്രീ വോട്ടര്‍മാരും 96165 പുരുഷ വോട്ടര്‍മാരുമാണ് മണ്ഡലത്തിന്റെ ജനവിധി നിര്‍ണ്ണയിക്കുന്നത്.
തൊടുപുഴ മുനിസിപ്പാലിറ്റിയും ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശമാണ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. 40 നും 49 നും ഇടയില്‍ പ്രായമുള്ള 44564 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഏറ്റവുമധികമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: