അധികാരവും പദവിയും ലഭിക്കുമെങ്കില്‍ എന്തു നെറികേടും കാട്ടാന്‍ തയ്യാറാകുമെന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിനിറങ്ങി ചിലര്‍ തെളിയിച്ചിരിക്കുകയാണ്. പറഞ്ഞുവരുന്നത് കണ്ണൂര്‍ അഴീക്കോട് ഇടത് സ്വതന്ത്രനായി മത്സരത്തിനിറങ്ങിയിരിക്കുന്ന സാക്ഷാല്‍ നികേഷ് കുമാറെന്ന എം.വി.രാഘവന്റെ പുത്രനെപ്പോലുളളവരുടെ നടപടിയെക്കുറിച്ചുതന്നെ. കാലങ്ങളായി നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനെന്ന മുഖംമൂടിയണിഞ്ഞ് കമ്മ്യൂണിസ്റ്റ് രഹസ്യഅജണ്ട സ്വന്തം ചാനലിലൂടെയുള്പ്പെടെ നടപ്പിലാക്കിവരികയായിരുന്നു ഈ അഭിനവ രാഷ്ട്രീയക്കാരന്. സ്വന്തം പിതാവിനെ 28 വര്‍ഷത്തോളം വേട്ടയാടുകയും സ്വന്തം തറവാടുപോലും ചുട്ടെരിച്ച് കുറ്റിനാശം വരുത്തുകയും ചെയ്തവരൊടൊപ്പം ഒരു ലജ്ജയുമില്ലാതെ കൂട്ടുകൂടാനും അവര്‍ക്കുവേണ്ടി മത്സരിക്കാനും അപാര തൊലിക്കട്ടിയുളളവര്ക്ക് മാത്രമേ സാധിക്കൂ. വര്‍ഷങ്ങളായി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളെ പലതരത്തിലും മാധ്യമ വിചാരണ നടത്തിയ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമണിയുമ്പോള്‍ സ്വാഭാവികമായും നിരവധി ചോദ്യങ്ങള്‍ ഉയരും. ഇവിടെയാവട്ടെ സ്വന്തം പിതാവിനെ വകവരുത്താന്‍ നടന്ന കൂട്ടരോടൊപ്പം ചേര്‍ന്ന് മത്സരരംഗത്തിറങ്ങിയ ഇയാള്‍ പൊതുസമൂഹത്തിന് മുന്നില്‍ വരും ദിവസങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്. ഒരു കാലത്ത് സിപിഎം എന്ന പാര്‍ട്ടിയുടെ പടനായകനും തീപ്പൊരി നേതാവുമായിരുന്ന രാഘവനെ പില്ക്കാലത്ത് സിപിഎം വിട്ട് സിഎംപി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ജീവിതാവസാനം വരെ സിപിഎം സഖാക്കള്‍ വേട്ടയാടുകയായിരുന്നു. 1986 ല്‍ ബദല്‍രേഖയുടെപേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എം.വി.രാഘവനെ തുടര്‍ന്നിങ്ങോട്ട് രാഷ്ട്രീയമായി നേരിടുന്നതിനു പകരം കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ശൈലിയായ ഫാസിസ്റ്റ് രീതിയില്‍ നേരിടുകയായിരുന്നു സിപിഎം. ഏതെല്ലാം രീതിയിലാണ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ‘അഭിനവ രാഷ്ട്രീയക്കാരന്റെ പിതാവിനെ’ പാവങ്ങളുടെ പാര്ട്ടിയെന്നറിയുന്ന സിപിഎം ഉപദ്രവിച്ചത്. 1987 ല്‍ എകെജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിച്ച സിപിഎം ഇതിനെ ചോദ്യം ചെയ്ത രാഘവനെ കഴുത്തില്‍ ചെരുപ്പുമാലയണിയിച്ച് കണ്ണൂര്‍ നഗരത്തിലൂടെ നടത്തിച്ചു. ഇക്കാര്യം നിയമസഭയിലുന്നയിച്ച രാഘവനെ നിയമസഭയില്‍ വെച്ച് പാര്‍ട്ടിയുടെ ഇന്നത്തെ സംസ്ഥാനസെക്രട്ടറിയുടെ നേതൃത്വത്തില്‍ നാഭിക്കിടിച്ച് മര്‍ദ്ദിച്ചവശനാക്കി. ഇതേ സെക്രട്ടറിയുടെ മുന്നിലാണ് രാഘവന്റെ മകന് നികേഷ് സീറ്റിനു വേണ്ടി ശിരസ്സു നമിച്ച് അഭ്യര്‍ത്ഥനയുമായി പോയതെന്നതാണ് ഏറെ ആശ്ചര്യകരം. കാലത്തിന്റെ പോക്കേ. കഴിഞ്ഞില്ല, സ്വന്തം പിതാവിനോട് പാര്‍ട്ടി നടത്തിയ ക്രൂരതകള്‍ ഇവിടം കൊണ്ടവസാനിച്ചില്ല. 1994 ല്‍ ബാങ്ക് ഉദ്ഘാടനത്തിന് കൂത്തുപറമ്പിലെത്തിയ രാഘവനെ അപായപ്പെടുത്താന്‍ ആയിരക്കണക്കിന് വരുന്ന ഡിഫിക്കാര് സംഘടിച്ചു. മന്ത്രിയായ രാഘവനെ രക്ഷിക്കാന്‍ പോലീസ് വെടിയുതിര്‍ത്തു. പോലീസിന്റെ തോക്ക് പൊട്ടില്ലെന്ന നേതാക്കളുടെ വാക്ക് വിശ്വസിച്ച് മാറ് വിടര്‍ത്തി മുന്നില്‍ നിന്ന സഖാക്കളില്‍ 5 പേരുടെ ജീവന് നഷ്ടപ്പെട്ടു. ജീവച്ഛവമായി ചില സഖാക്കള്‍ ഇപ്പോഴും ജീവിക്കുകയും ചെയ്യുന്നു. ഇവിടുന്നങ്ങോട്ട് മാടായി മാടനെന്ന് സഖാക്കള്‍ ചെല്ലപേരിട്ടു വിളിച്ച രാഘവനാണ് വെടിവെപ്പിനുത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെയും കുടുംബത്തേയും സിപിഎമ്മുകാര്‍ വേട്ടയാടിയ കാളരാത്രികള്‍ ഇന്നും രാഘവന്റെ കുടുംബത്തിലെ ‘നികേഷ് ഒഴികെയുളളവര്‍ക്ക്’ മറക്കാനാവാത്തതാണ്. ഇന്ന് മാര്‍ക്സിസ്റ്റ് സഹയാത്രികനായി നടക്കുന്ന മഹാന്റെ പാപ്പിനിശ്ശേരിയിലെ തറവാടുവീട് തീയിട്ട് എല്ലാം നശിപ്പിച്ച സഖാക്കള്‍ കിണര്‍ പോലും മൂടി പകതീര്ത്തിരുന്നു. ഇന്നും മാര്‍ക്സിസ്റ്റ് ക്രൂരതയുടെ സ്മാരകമായി വീട് നിന്ന പ്രദേശം കാടുമൂടിക്കിടക്കുകയാണ്. വര്‍ഷങ്ങളോളം രാഘവനെ പ്രദേശത്തേക്ക് കടത്തിവിടാഞ്ഞ സഖാക്കള്‍ കാരണം വീട് പുനര്‍ നിര്‍മ്മിക്കാന്‍ പോലും സാധിച്ചില്ല. ഇതിനു പുറമേ കൂത്തുപറമ്പ് സംഭവത്തിന്റെ അരിശം തീര്‍ക്കാന്‍ രാഘവന്റെ ഉടമസ്ഥതയിലുളള പറശ്ശിനിക്കടവിലെ ആയുര്‍വ്വേദ കോളേജും സ്നേക്ക് പാര്‍ക്കും പൂര്‍ണ്ണമായും സിപിഎം സംഘം തകര്‍ത്തു. താലിബാനികള്‍ പോലും ചെയ്യാന്‍ അറക്കുന്ന രീതിയില്‍ സ്നേക്ക്പാര്‍ക്കിലെ മിണ്ടാപ്രാണികളെ ചുട്ടുകൊല്ലുകയും ചെയ്തു. അന്നെല്ലാം മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ മാധ്യമ വിചാരണ നടത്തിയ നികേഷിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ അധികാരത്തില്‍ കണ്ണും നട്ടാണെന്ന് ഉറപ്പാണ്. എന്നാല്‍ ഇതെല്ലാം കാണുന്ന പൊതുജനം വിഡ്ഢിയല്ലെന്ന് അഭിനവ രാഷ്ടീയക്കാരനായ നികേഷും സിപിഎം നേതൃത്വവും മനസ്സിലാക്കിയാല്‍ നന്ന്. കണ്ണൂരിലെ സിപിഎം അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് പിണറായിയേയും കോടിയേരിയേയും പോലുളളവരേെല്ല എന്നും ഇത്തരക്കാരെ മാറ്റി നിര്‍ത്തിക്കൂടേ എന്നും ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ അവതാരകനെന്ന നിലയില്‍ ചോദ്യമുന്നയിച്ച വ്യക്തിയാണ് നികേഷ്. അതേ നികേഷ് തന്നെ ഇന്ന് ഇത്തരക്കാരെ കണ്ടു വണങ്ങി പാര്‍ട്ടിക്കു വേണ്ടി ഇറങ്ങിയതിലെ വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തായാലും അഴീക്കോട്ടെ മത്സരവും നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വവും നാട്ടിലെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: