പൊന്‍കുന്നം: റോജി ആന്റണിയുടെ സാഹസികപ്രകടനം ലോകറിക്കാര്‍ഡിലേക്ക്. ഒരു മണിക്കൂര്‍ 14 സെക്കന്‍ഡ് കൊണ്ട് 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി പൊന്‍കുന്നം സ്വദേശിയായ റോജി ആന്റണി ലോകറിക്കാര്‍ഡില്‍. ഇന്‍ഡഗ്രേറ്റഡ് മാര്‍ഷല്‍ ആക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ലോകറിക്കാര്‍ഡ് പിറന്നത്. യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധിയായ സുനില്‍ ജോസഫിന്റെ സാന്നിധ്യത്തിലാണ് ഈ പ്രകടനം നടന്നത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നൂറുകണക്കിന് ജനങ്ങളെയും വിവിധ ജനപ്രതിനിധികളെയും സാക്ഷി നിര്‍ത്തി പ്രകടനം കാഴ്ചവച്ചത്. അഞ്ച് മാരുതി ജിപ്സി ജീപ്പുകളാണ് ഒന്നിനു പുറകെ ഒന്നായി റോജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോജിയുടെ സുഹൃത്തുക്കളായ പി.എ. ജമാലുദീന്, അഫ്സല് ഹനീഫ, മോന്‍സി കാരയ്ക്കാട്ട്, ജോസ് സെബാസ്റ്റിയന്, റെജിലാല്‍ എന്നിവരായിരുന്നു ജിപ്സിയുടെ ഡ്രൈവര്‍മാര്‍. മഹാത്മാഗാന്ധി ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള മിനി സ്റ്റേഡിയത്തില്‍ നടന്ന പ്രകടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍ ഫഌഗ് ഓഫ് ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവും മുന്‍ പ്രസിഡന്റുമായ അഡ്വ. ഗിരീഷ് എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.ആര്. സാഗര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം കെ.ജി. കണ്ണന്, ഗ്രാമപഞ്ചായത്തംഗവും സ്വാഗത സംഘം ചെയര്‍മാനുമായ പി. മോഹന്റാം, കുമളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റ്റി. എന്‍. ശശി, പൊന്‍കുന്നം ക്ലബ്ബ് ഭാരവാഹികളായ ശ്രീജിത്ത് പൊന്‍കുന്നം, ശ്രീകുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍മാരുടെ സംഘവും ആംബുലന്‍സും പോലീസ് സേവനവും ഏര്‍പ്പെടുത്തിയിരുന്നു. 101 തവണ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ റോജി ആന്റണിയെ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തും വിവിധ സംഘടനകളും ഉപഹാരങ്ങള്‍ നല്കി. തോട്ടുങ്കല്‍ കുടുംബാഗമായ ജോജിയുടെ ഭാര്യ ജൂലിയും മക്കളായ മിന്നു, ഹര്‍ഷ, നിമിഷ അടക്കമുള്ള കുടുംബാംഗങ്ങളും എത്തിയിരുന്നു. കരാട്ടേ, ബോക്സിംഗ് തുടങ്ങിയ അഭ്യാസപ്രകടനങ്ങിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 50കാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു നിറസന്നിധ്യമാണ്. ഒക്നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടേ അസോസിയോഷന് ഓഫ് ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ് റോജി ആന്റണി. അറിയിപ്പ് വരുന്നതോടെ ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം, റിക്കാര്‍ഡ് സെക്ടര്‍ യുഎസ്എ എന്നിവയില്‍ പൊന്‍കുന്നത്തെ പ്രകടനത്തോടെ റിക്കാര്ഡിടുവാന് കഴിയും. ഗിന്നസ് ബുക്കില്‍ നിലവില്‍ 3,000 കിലോ ഭാരമുള്ള വാഹനം എട്ടു പ്രാവശ്യവും 4,000 കിലോ ഭാരമുള്ള വാഹനം ഒരു തവണയും തുടര്‍ച്ചയായി ദേഹത്തുകൂടി കയറ്റിയിറക്കിയ യൂറേപ്യന്‍ പൗരന്റെ പേരിലാണ് നിലവിലെ റിക്കാര്‍ഡ്. ന്യാകുമാരി മുതല്‍ കാഷ്മീര്‍ മുതല്‍ വരെയുള്ള സൈക്കിള്‍ യാത്ര നടത്തിയിട്ടുള്ള അദ്ദേഹം കര്‍ണാടക മുന്‍ ബോക്സിംഗ് ചാമ്പ്യന്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: