വിളപ്പില്‍: ചരിത്ര പ്രാധാന്യമുള്ള കടുംബു പാറ പൊട്ടിക്കാന്‍ ഗൂഢനീക്കം. ഇരുപത് ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കടുംബു പാറ പല പ്രാവശ്യം ക്വാറി മാഫിയകള്‍ നോട്ടമിട്ടിരുന്നു. ഇതിനായി സര്‍ക്കാര്‍ പുറമ്പോക്കായ കടുംബു പാറയ്ക്ക് സമീപത്ത് ഏക്കറുകണക്കിന് വസ്തു ഇവര്‍ ബിനാമി പേരുകളില്‍ വാങ്ങികൂട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍ പുറമ്പോക്കില്‍ ഉള്‍പ്പെടുന്ന വിളപ്പില്‍ പഞ്ചായത്തിലെ കാരോട് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കടുംബു പാറ പൊട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി വിളപ്പില്‍ പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. അഗസ്ത്യ മലയടിവാരത്തിന്റെ ഭാഗമായ കടുംബു മലനിരകള്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. കടുംബു പാറയ്ക്ക് സമീപത്തായി ചില സ്വകാര്യ വ്യക്തികള്‍ക്ക് കയ്യേറ്റ ഭൂമിയുണ്ട്. ഈ ഭൂമിയിലെ പാറ പൊട്ടിക്കുവാനെന്ന വ്യാജേന അനുമതി തരപ്പെടുത്തി കടുംബുവിലേക്ക് ഖനനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം കളക്ട്രേറ്റില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ അപേക്ഷയിന്മേല് വിളപ്പില്‍ വില്ലേജിനോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ക്വാറി മാഫിയയുടെ രഹസ്യനീക്കം പുറത്തറിഞ്ഞത്.
കടുംബു പാറയെ മറ്റൊരു മൂക്കുന്നിമലയാക്കാനുള്ള ശ്രമം എന്തുവില കൊടുത്തും തടയുമെന്ന് ഹിന്ദുഐക്യവേദി കാട്ടാക്കട താലൂക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറി പൂഴനാട് വേണു പറഞ്ഞു. ഐക്യവേദി വിളപ്പില്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പരിസ്ഥിതി ലോല പ്രദേശം, നിരവധി കാവുകളാലും നീരുറവകളാലും സമ്പന്നം, അനന്തമായ ടൂറിസം സാദ്ധ്യതകള്‍ ഇവയൊക്കെ കടുംബുവിനെ വേറിട്ടുനിര്‍ത്തുന്നു. ഈ മലനിരയെ സംരക്ഷിക്കേണ്ടത് നാടിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തങ്കപ്പന് നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ താലൂക്ക് സംഘടനാ സെക്രട്ടറി പി.എസ്. പ്രേംകുമാര്‍, സെക്രട്ടറി സുഭാഷ് വിളപ്പില്‍, പഞ്ചായത്ത് ഭാരവാഹികളായ പുളിയറക്കോണം അനില്‍കുമാര്‍, രാജേഷ് കുണ്ടാമൂഴി, വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: