മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് എത്തിയേക്കുമെന്ന് സുചന. നിലവിലെ അണ്ടര്‍ 19, എ ടീമുകളുടെ കോച്ചാണ് ഇന്ത്യയുടെ വന്മതിലായിരുന്ന രാഹുല്‍ ദ്രാവിഡ്.
ബിസിസിഐ നിയോഗിച്ച മൂന്നംഗ ഉപദേശക സമിതിക്കാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചുമതല. സച്ചിന്, ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരാണ് ഈ ഉപദേശക സമിതിയിലുള്ളത്. കോച്ചായി പലരേയും സമിതി പരിഗണിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ പേരിനാണ് സാധ്യത കൂടുതല്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടീമീന്റെ പരിശീലകനാകുന്ന കാര്യത്തില്‍ ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ദ്രാവിഡ് അറിയിച്ചതെന്നാണ് വിവരം. ഉപദേശകസമിതി യോഗം നാളെ നടക്കുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തായ ഫാബുലസ് ഫോര്‍ എന്നറിയപ്പെട്ടിരുന്നവരാണ് സച്ചിന്, ഗാംഗുലി, ലക്ഷ്മണ്, ദ്രാവിഡ് എന്നിവര്‍.
ടീമിലെ യുവനിരയെ പ്രചോദിപ്പിക്കാനും വളര്‍ത്തിയെടുക്കാനും കഴിവുള്ള ഒരു കോച്ചിനെയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ആ സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് തയ്യാറാവുന്ന പക്ഷം 2019ലോകകപ്പ് വരെയുള്ള ഒരു ദീര്‍ഘകാല കരാര്‍ ദ്രാവിഡുമായി ഒപ്പു വയ്ക്കാനും ബിസിസിഐക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ചെന്ന നിലയില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവര്‍ ദ്രാവിഡിന് ഉറപ്പു ഉറപ്പു കൊടുക്കുന്നു. മികവുറ്റ താരങ്ങളെ കണ്ടെത്താനും അവര്‍ക്ക് മികച്ച പരിശീലനം നല്കി ഉയര്‍ത്തി കൊണ്ടുവരാനും ദ്രാവിഡിനുള്ള മികവാണ് അദ്ദേഹത്തെ കോച്ചായി കൊണ്ടു വരാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. നേരത്തെ മുന്‍ ഓസീസ് താരം മൈക്ക് ഹസ്സിയെ പരിശീലകനായികൊണ്ടുവരാന് ബിസിസിഐ ശ്രമിച്ചിരുന്നു. നിലവില്‍ ഐപിഎല്‍ ടീം ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുഖ്യ ഉപദേശകനാണ് രാഹുല്‍ ദ്രാവിഡ്.
ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അനുയോജ്യനായ ആളെ തിരയുന്നത്. ട്വന്റി 20 ലോകകപ്പ് വരെയായിരുന്നു ശാസ്ത്രിയുടെ കാലാവധി. അതേസമയം ശാസ്ത്രി ഹെഡ് കോച്ചാകില്ലെന്നും ടീമിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: