ബാഴ്സലോണ: കായികലോകം ആകാംക്ഷയോടെ കാത്തിരുന്ന എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡിന് മിന്നുന്ന വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ശനിയാഴ്ച രാത്രി വൈകി നടന്ന എല്‍ ക്ലാസ്സിക്കോയില്‍ വെന്നിക്കൊടി പാറിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയം.
ജെറാര്‍ഡ് പിക്വെയിലൂടെ ആദ്യം മുന്നിലെത്തിയ ബാഴ്സയെ ബാര്‍സയെ കരിം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളുകളിലൂടെയാണ് റയല്‍ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇതോടെ, സ്വന്തം തട്ടകത്തില്‍ കഴിഞ്ഞ നവംബറിലേറ്റ പരാജയത്തിന് ബാഴ്സയുടെ ഗ്രൗണ്ടനായ നൗകാമ്പില്‍ ചെന്ന് പകരം വീട്ടാനും റയലിന് കഴിഞ്ഞു. കളിയുടെ 85-ാം മിനിറ്റില്‍ പ്രതിരോധനിരയിലെ കരുത്തനും നായകനുമായ സെര്‍ജിയോ റാമോസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതിനുശേഷം പത്തുപേരുമായി കളിച്ചാണ് റയല്‍ വിജയഗോള്‍ നേടിയത്.
പരാജയമറിയാതെ 39 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള ബാഴ്സയുടെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ 76 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാമത്. 70 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡും, 69 പോയിന്റോടെ റയലും രണ്ടും മൂന്നും സ്ഥാനത്തുമാണുള്ളത്. പന്തടക്കത്തില്‍ ബാഴ്സലോണക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൃത്യതയോടെ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ റയലായിരുന്നു മുന്നില്‍.
മെസ്സി-നെയ്മര്‍-സുവാരസ് സഖ്യത്തെ മുന്നില്‍നിര്‍ത്തി തുടക്കം മുതല്‍ റയല്‍ ഗോള്‍മുഖം ആക്രമിച്ചതോടെ ഏതു നിമിഷവും ഗോള്‍ പിറക്കുമെന്ന അവസ്ഥ വന്നു. അതേസമയം റയല്‍ താരങ്ങളാകട്ടെ ലക്ഷ്യബോധമില്ലാതെ പന്തു തട്ടിക്കളിക്കുകയായിരുന്നു. പന്ത് നിയന്ത്രണത്തില്‍ വച്ച് കളിക്കാനായെങ്കിലും ഈ മുന്‍തൂക്കത്തിന് ഗോളിന്റെ പകിട്ട് നല്കാന് ബാഴ്സയ്ക്ക് കഴിയാതെ പോയതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
എന്നാല്‍ 56-ാം മിനിറ്റില്‍ കളി മാറി. ഇവാന് റാക്കിട്ടിച്ച് വലതു വിങ്ങില്‍ നിന്നെടുത്ത കോര്‍ണറില്‍ തല വച്ച പിക്വെ പന്ത് മനോഹരമായി വലയിലാക്കി. ലീഡ് വഴങ്ങിയതോടെ റയല്‍ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നു. ആറ് മിനിറ്റിനുശേഷം റയല്‍ മുന്നേറ്റങ്ങള്‍ക്ക് ഫലം കാണുകയും ചെയ്തു. 62-ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് സമനില നേടിക്കൊടുത്തത്. ഗോളിന് വഴിമരുന്നിട്ടത് മാഴ്സെലോ. ബാഴ്സലോണ പ്രതിരോധത്തിന്റെ ഹൃദയം പിളര്‍ന്ന കുതിപ്പിനൊടുവില്‍ മാഴ്സെലോ നല്കിയ പാസ് ടോണി ക്രൂസ് ബോക്സിനുള്ളില്‍ ബെന്‍സേമക്ക് മറിച്ചുനല്‍കി. ക്രൂസിന്റെ പാസ് നിലംതൊടും മുന്‍പ് ബന്മേസ തകര്‍പ്പനൊരു ഷോട്ടില്‍ പന്ത് വലയിലെത്തിച്ചു.
ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായതോടെ വിജയഗോളിനായി പിന്നീട് ശ്രമം. 80-ാം മിനിറ്റില്‍ റയലിന്റെ ഗരത്ത് ബെയ്ല് പന്ത് ബാഴ്സ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ബാഴ്സയുടെ ഈ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. 85-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ ടീമിന്റെ വിജയഗോള്‍ നേടി. ബെയ്ല് ഉയര്‍ത്തി നല്കിയ പന്ത് തടയാനെത്തിയ സുവാരസിനെ മറികടന്ന് നെഞ്ചില്‍ സ്വീകരിച്ച് നിലത്തിട്ടശേഷം വലംകാലുകൊണ്ട് പായിച്ച ഷോട്ട് ബാഴ്സ ഗോളിയെ നിഷ്പ്രഭമാക്കി വലയില്‍ കയറി. വിജയഗോളിന് രണ്ട് മിനിറ്റ് മുന്‍പാണ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയത്. കരിയറില്‍ റാമോസിന്റെ 21-ാം റെഡ് കാര്‍ഡായിരുന്നു ഇത്. എല്‍ ക്ലാസ്സിക്കോയില്‍ നാലാമത്തേതും.
എംഎസ്എന്‍ ത്രയം പ്രതീക്ഷക്കൊത്തുയരാത്തതാണ് ബാഴ്സക്ക് തിരിച്ചടിയായത്. മെസ്സിയെ പൂട്ടാന്‍ റയല്‍ നിയോഗിച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസെമിരോ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചതോടെ ബാഴ്സയുടെ താളം തെറ്റി. മെസി, നെയ്മര്‍, സുവാരസ് എന്നിവരില്‍ നിന്ന് പന്ത് റാഞ്ചുന്നതില്‍ ഏറെ വൈദഗ്ധ്യം പ്രകടിപ്പിച്ച കസെമിരൊ തന്നെയാണ് ഈ മത്സരത്തില്‍ റയലിന്റെ സൂപ്പര്‍ താരം.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തി. അത്ലറ്റികോക്ക് വേണ്ടി ഗ്രിസ്മാന് (42, 81 മിനിറ്റുുകളില്) രണ്ട് ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ ഗോളടി തുടങ്ങിയ അത്ലറ്റികോക്ക് വേണ്ടി 65-ാം മിനിറ്റില്‍ ജുവാന്ഫ്രാനും 90-ാം മിനിറ്റില്‍ തോമസ് പാര്‍ട്ടെയും ലക്ഷ്യം കണ്ടു. ബെറ്റിസിന്റെ ആശ്വാസഗോള്‍ 79-ാം മിനിറ്റില്‍ കാസ്ട്രോയുടെ വക. മറ്റൊരു കളിയില്‍ ലാസ് പല്‍മാസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: