പത്തനാപുരം: വി.എസ്. അച്യുതാനന്ദനെ ഗണേഷ്കുമാര് കാമഭ്രാന്തന്‍ എന്നുവിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ ഗണേഷനെതിരെ സിപിഎം നല്കിയ കേസ് പിന്‍വലിച്ച നടപടിക്കെതിരെ സിപിഎമ്മില്‍ കലാപം.
കേസ് പിന്‍വലിച്ച നടപടി തെറ്റായിപ്പോയന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിച്ച നടപടി വിവാദമാക്കാനുളള തയ്യാറെടുപ്പിലാണ് സിപിഎമ്മിലെ ഗണേഷ് വിരുദ്ധ ചേരിയുടെ തീരുമാനം. പഴയതൊന്നും അത്ര പെട്ടന്ന് മറക്കാന്‍ ആവില്ലെന്നും ഗണേഷന്റെ ആക്ഷേപം പൊറുക്കാനാവാത്തതുമാണന്നാണ് ഇവരുടെ ശക്തമായി വാദം. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ചുനടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ കാമഭ്രാന്ത്രന് എന്ന് വിളിച്ചാക്ഷേപിച്ചത്.
ഡിവൈഎഫ്ഐ നേതാവ് സജീഷാണ് ഗണേഷനെതിരെ അന്ന് പുനലൂര്‍ കോടതിയില്‍ പരാതി നല്‍കിയത്. 2011 നവംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയവിശദീകരണയോഗത്തില്‍ വച്ചായിരുന്നു അച്യുതാനന്ദനെ ഗണേഷന് കടന്നാക്രമിച്ചത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നുമാണ് ഗണേഷന് പറഞ്ഞത്. അന്ന് ചീഫ് വിപ്പായിരുന്ന പി.സി.ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ ഗണേഷന് മാപ്പ് പറയുകയും ചെയ്തു. ഗണേഷ്കുമാര് ആദ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരത്തിനു വന്നപ്പോള്‍ മുതല്‍ സിപിഎമ്മുമായി പല കേസുകളും ഉണ്ടായിട്ടുണ്ട്.
പ്രചരണത്തിനെത്തിയ സിനിമാ താരങ്ങളെ എല്‍ഡിഎഫുകാര്‍ ആക്രമിച്ചു എന്ന കേസ് വലിയ വിവാദമായിരുന്നു. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായത്. പത്തനാപുരത്തെ സിപിഎമ്മുകാര്‍ക്കെതിരെ തന്റെ വീട് ആക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളാണ് ഗണേഷന് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: