ന്യൂദല്‍ഹി: മദ്ധ്യതെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയിലെ ബാങ്കുകളിലെ കള്ളപ്പണം നിക്ഷേപമുള്ളവരുടെ ലിസ്റ്റ് പുറത്തായി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഐശ്വര്യ റായ് ബച്ചന്, റിയല്‍ എസ്റ്റേറ്റ് ഭീമന് കെ.പി. സിങ്, ഇക്ബാല്‍ മിര്‍ച്ചി അടക്കം 500 ഓളം ഭാരതീയര്‍ക്ക് പനാമയിലെ സ്ഥാപനത്തില്‍ കള്ളപ്പണ നിക്ഷേപമുള്ളതായിട്ടാണ് രേഖകള്‍. കളളപ്പണം വെളുപ്പിക്കുന്ന പനാമ ആസ്ഥാനമായ സ്ഥാപനത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നതോടെയാണ് വിവരം പുറത്തായത്.
മൊസ്സാക് ഫൊന്‍സേക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഐശ്വര്യ റായ് ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡിലെ കമ്പനിയിലെ ഓഹരിയുടമയായിരുന്നു. ഇവരുടെ അമ്മാനച്ഛന് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് ബഹമാസിലെ നാല് ഷിപ്പിങ് കമ്പനികളിലെ ഡയറക്ടറാണ്. ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്ലോട്ട് ലണ്ടനിലെ മൂന്ന് ഉയര്‍ന്ന സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്. ഡിഎല്‍എഫ് പ്രമോട്ടര്‍ കെ.പി.സിങ്ങിനും കുടുംബത്തിനും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ സ്വന്തമായി സ്ഥാപനങ്ങളുണ്ട്.
അപ്പോളോ ടയേഴ്സ് പ്രമോട്ടര്‍മാരായ ഗൗതം അദാനി, സഹോദരന് വിനോദ് അദാനി, രാഷ്ട്രീയക്കാരായ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഷിഷിര്‍ ബജോറിയും ലോക്സത്ത പാര്‍ട്ടി ദല്‍ഹി മേധാവിയായിരുന്ന അനുരാഗ് കേജ്രിവാള് തുടങ്ങിയവരുടെ പേരുകളുമുണ്ട്. 2003ലെ റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് ഭാരത പൗരന്മാര്ക്ക് വിദേശത്ത് നിക്ഷേപം അനുവദനീയമല്ല. 2004ല്‍ 25000 ഡോളര്‍ വരെ നിക്ഷേപിക്കാന്‍ അനുമതി നല്കി. എന്നാല്‍ വിദേശ കമ്പനികളില്‍ ഓഹരി എടുക്കുന്നതിനും കമ്പനികള്‍ ആരംഭിക്കുന്നതിനും ആര്‍ബിഐ അനുമതി നല്‍കുന്നില്ല.
കള്ളപ്പണം നിക്ഷേപം സംബന്ധിച്ച് 11.5 മില്യണ്‍ രേഖകളാണ് ചോര്‍ന്നിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ലോകനേതാക്കളില്‍ പലരുമുണ്ട്. ഐസ്ലാന്‍ഡ്, ഉക്രൈന്, പാക്കിസ്ഥാന്, സൗദി അറേബ്യ, റഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികള്‍, സെലിബറേറ്റീസ്, കായിക താരങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.
കള്ളപ്പണക്കാരില്‍ പുടിന്റെ സഹായികളും മെസ്സിയും
പനാമയിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ദശലക്ഷക്കണക്കിന് രേഖകളാണ് ചോര്‍ന്നിരിക്കുന്നത്. പണവും അധികാരവുമുള്ളവര്‍ എങ്ങനെയാണ് തങ്ങളുടെ പണം ഒളിപ്പിച്ചുവെക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു.
11.5 ദശലക്ഷം രേഖകളാണ് ചോര്‍ന്നിട്ടുള്ളത്. റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ സഹായികള്‍ക്കും അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി എന്നിവര്‍ക്കും നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെയും നേരത്തെയുമുള്ള 72 ലോക നേതാക്കള്‍ക്കും കള്ളപ്പണ നിക്ഷേപമുണ്ട്.
മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാരക്, മുന്‍ ലിബിയന്‍ നേതാവ് മുമ്മര്‍ ഗദ്ദാഫി, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസ്സദ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ബാരോനെസ്സ് പമേല ഷാര്‍പ്ലെസ്, മിഖായേല്‍ മാറ്റ്സ് എംപി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ചെയര്മാന് മിഖായേല്‍ ആഷ്ക്രോഫ്റ്റ് തുടങ്ങിയ ബ്രിട്ടനിലെ പ്രമുഖരും ഇതിലുണ്ട്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ആണ് രേഖകള്‍ പുറത്തുകൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: