ആലുവ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുടെ കത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ആലുവയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയെ പീഡിപ്പിച്ച ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് കേരള ജനതയോട് മാപ്പു പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയേയും മന്ത്രിമാരെയും പറ്റി പുറത്തുവന്ന വാര്‍ത്തകള്‍ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇക്കൂട്ടരെ ബഹിഷ്കരിക്കാന്‍ കേരള ജനത തയ്യാറാകണം. നേരത്തെ ഈ കത്തിലെ വിവരങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങളില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പറ്റി പറയുന്ന ആരോപണങ്ങള്‍ ശരിയാകരുതേ എന്നാണ് എന്റെ പ്രാര്‍ഥന എന്ന് ഞാന്‍ നിയമസഭയില്‍ പറഞ്ഞു. പക്ഷെ എന്റെ പ്രാര്‍ഥന ഫലിച്ചില്ല. ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറാകരുത്. തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ സമ്മര്‍ദത്തിലാക്കിയത്. അഴിമതിക്കാരായ സഹമന്ത്രിമാര്‍ക്ക് വേണ്ടി എന്തിനാണ് വീറോടെ വാദിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതുപോലുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് കേരള സംസ്കാരത്തോടുമുള്ള വെല്ലുവിളിയാണ്.
ഔദ്യോഗിക സൗകര്യങ്ങളും ഭരണസംവിധാനങ്ങളും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീയെ ചൂഷണം ചെയ്യുന്നതിനും ഉപയോഗിച്ചത് അത്യന്തം ഗുരുതരമാണ്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
ഉമ്മന്‍ചാണ്ടിയെ കൂടാതെ മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, പളനി മാണിക്യം, കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, പി.സി. വിഷ്ണുനാഥ്, എ.പി. അബ്ദുള്ളകുട്ടി, കേരള കോണ്‍ഗ്രസ് എംഎല്‍എ മോന്‍സ് ജോസഫ്, എംപി ജോസ് കെ. മാണി എന്നിവര്‍ പീഡിപ്പിച്ച സ്ഥലവും തീയതിയും സാഹചര്യവും സരിത കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
നേരത്തെ കത്ത് സംബന്ധിച്ച് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ താനെല്ലാം തുറന്ന് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സരിത പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായത്. സരിതയുടെ കത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന പ്രസ്താവന പി.പി .തങ്കച്ചന്റെ മാത്രം ആത്മവിശ്വാസമാണെന്ന് വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: