വിദ്യാലയങ്ങള്‍ക്കു മദ്ധ്യവേനല്‍ അവധിക്കാലം. നഗരത്തില്‍നിന്നു രണ്ടുകുട്ടികള്‍ ഗ്രാമത്തിലെ പിതൃഭവനത്തില്‍ എത്തി ഉണ്ണിയും ഉമയും. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുക്കല്‍ അവര്‍ക്കു കുറച്ചുനാള്‍ ആഹ്ലാദത്തോടെ കഴിയണം. എല്ലാ അവധിക്കാലത്തും പതിവുള്ളതാണ്.
കുട്ടികള്‍ വന്നാല്‍ ഗ്രാമത്തിലെ തറവാടും വിദ്യാലയമാവുകയായി. പക്ഷേ, നഗരത്തിലെ സ്കൂളില്‍നിന്നും പെട്ടി വീട്ടില്‍നിന്നും (ഫഌറ്റ്) വ്യത്യസ്തമായ ഒന്നാണത്. വലിയ ശാസനകളില്ല; നിര്‍ബന്ധങ്ങളും.
സ്നേഹവാത്സല്യങ്ങളാല്‍ പൊതിയുന്ന മുത്തച്ഛനും മുത്തശ്ശിയും. ആരോഗ്യകരവും വിശാലവുമായ അന്തരീക്ഷം; കണ്‍കുളിരുന്ന കാഴ്ചകള്‍. മുത്തച്ഛന് പറഞ്ഞുകൊടുക്കുന്ന കഥകളും പാട്ടുകളും ഉള്ളതിനാലാണ് അവിടം മറ്റൊരു വിദ്യാലയമായി മാറുന്നത്. കളി തമാശകള്‍ക്കും കുറവില്ല.
ഇടയ്ക്കിടെ ആഹാരകാര്യങ്ങള് അന്വേഷിച്ചു മുത്തശ്ശി വരും. സ്വാദിഷ്ഠമായ ഓരോ വിഭവങ്ങള്‍ ഉണ്ടാക്കിത്തരും. ശരീരത്തിനും മനസ്സിനും വേണ്ടുവോളം ആനന്ദം പകരുന്ന ഒരവസ്ഥ.
ഇത്തവണ ഉണ്ണിയും ഉമയും ചെന്നപ്പോള്‍ മുത്തച്ഛന് നാലഞ്ചു പുസ്തകങ്ങള്‍ നിരത്തിവെച്ചു എന്തോ തിരയുകയാണവയില്. ഉണ്ണി അതില്‍നിന്നു ഒരെണ്ണം എടുത്തു നോക്കി-ശ്രീമദ് ഭഗവദ്ഗീത. കമിഴ്ന്നുകിടന്നിരുന്ന ഒരു പുസ്തകം നേരെയാക്കി പുറം കവര്‍ വായിച്ചു-ശ്രീമദ് ഭഗവദ്ഗീത. നിവര്‍ത്തിവെച്ച മറ്റൊരു പുസ്തകം പകുതിയടച്ചു അതിന്റെ പുറം കവറും നോക്കി-ശ്രീമദ് ഭഗവദ്ഗീത!
”ഇതെന്താ മുത്തച്ഛാ, തൊടുന്ന പുസ്തകമെല്ലാം ഗീതയോ?”
”തൊടുന്നതെല്ലാം ഭഗവാനുമാണു കുട്ടാ! മോനെന്താ പേടിച്ചതുപോലെ?” മുത്തച്ഛന് ചിരിച്ചുകൊണ്ടു ചോദിച്ചു.
”ഏയ്, പേടിച്ചൊന്നുമില്ല; അത്ഭുതപ്പെട്ടു. കൂട്ടത്തില്‍, ഞങ്ങളെപ്പോലെ കുട്ടികള്‍ക്കു മനസ്സിലാകുന്ന വല്ലതുമാണോ ഈ ഭഗവദ്ഗീത എന്ന ചെറിയ സംശയവും തോന്നി.”
”അങ്ങനെ വരട്ടെ! വലിയ ഒരു സംശയത്തില്‍നിന്നാണ് ഗീതയുടെ തുടക്കം തന്നെ. അര്‍ജ്ജുനന്റെ ആ സംശയം ഭഗവാന് തീര്‍ത്തുകൊടുത്തു. ഉണ്ണിയുടേതു ചെറിയ സംശയമല്ലേ? അതു തീര്‍ക്കാന്‍ പറ്റുമോ എന്നു മുത്തച്ഛന് നോക്കട്ടെ. എന്താ സംശയം?”
”അപ്പോള്‍, മുത്തച്ഛന് ഭഗവാനാണോ?”
”അതെ. സംശയിച്ചും വാദിച്ചും നില്‍ക്കുന്നവരെല്ലാം അര്‍ജ്ജുനന്മാരാണ്. അവരെ സംശയവും വിഷാദവും നീക്കി കര്‍മോത്സുകരാക്കുന്ന, ജ്ഞാനം പകരുന്ന ഏവരും ഭഗവാന്മാരുമാണ്. ആ നിലയ്ക്കു തന്നെ ഭഗവാനായ് കണ്ടുകൂടേ ഉണ്ണിയ്ക്ക്?”
”ഇതാ കണ്ടിരിക്കുന്നു! എനിക്ക് ഭഗവാന് മുത്തച്ഛന്. ഈ ഉണ്ണി അര്‍ജ്ജുനനും. ആ നിലയ്ക്കു കുട്ടികള്‍ക്കു മനസ്സിലാക്കാവുന്ന ഒന്നാണോ ഭഗവദ്ഗീത? എങ്കില്‍ എങ്ങനെ മനസ്സിലാക്കണം? ഗീത പഠിക്കുന്നവര്‍ യുദ്ധം ചെയ്യേണ്ടിവരുമോ? എന്നീ സംശയങ്ങള്‍ എനിക്ക് നീക്കിത്തന്നാലും. ഭഗവദ്ഗീത എത്രയും ലളിതമായി മനസ്സിലാക്കിത്തന്നാലും!”
”അതെ, മുത്തച്ഛാ! എനിക്കും ഗീത മനസ്സിലാക്കാന്‍ ആഗ്രഹമുണ്ട്” ഉമയും പറഞ്ഞു: ”ഈയിടെ സ്കൂളില്‍ ഗീതാപാരായണ മത്സരത്തിനു ഞാന്‍ പങ്കെടുത്തിരുന്നു. കുറച്ചു ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി. സമ്മാനവും കിട്ടി. പക്ഷേ, ശ്ലോകങ്ങളുടെ അര്‍ത്ഥമൊന്നും ശരിക്കറിയില്ല. ആ അറിവല്ലേ യഥാര്‍ത്ഥ സമ്മാനം? അതു മുത്തച്ഛനില്‍നിന്നു വാങ്ങാം അല്ലേ?”
”പൊന്നുമക്കളെ! നിങ്ങളുടെ സംശയങ്ങളും ആഗ്രഹങ്ങളും നല്ലതുതന്നെ. അതു തീര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തവണ ഈ പുസ്തകങ്ങളത്രയും നിരത്തിവെച്ചു ഞാന്‍ വായിക്കുന്നത്. സംസ്കൃതത്തില്‍ കടുകട്ടിയായ തത്വചിന്തയാണ് ഭഗവദ്ഗീത എന്നു പലരും ധരിച്ചുവെച്ചിട്ടുണ്ട്. അനേകം വ്യാഖ്യാനങ്ങള്‍ അതിനു ഉണ്ടായിട്ടുമുണ്ട്.
എന്നാല്‍, വായിക്കുംതോറും വളരെ ലളിതമായ ജീവിതത്ത്വങ്ങളാണ് ഗീതയിലുള്ളത് എന്നത്രെ എന്റെ തോന്നല്‍. മുതിര്‍ന്നവര്‍ക്കു മാത്രമല്ല, അല്‍പ്പം മനസ്സുവെച്ചാല്‍ ഏതു കുട്ടിക്കും മനസ്സിലാക്കാവുന്ന ഒരു ബാലസാഹിത്യകൃതിയാണ് ഭഗവദ്ഗീത. അറിവുള്ള ഒരാളുടെ സഹായം കൂടിയുണ്ടെങ്കില്‍ എളുപ്പത്തിലും നന്നായും മനസ്സിലാക്കാം. ആ വഴിക്കാണ് ഇനി നമ്മുടെ യാത്ര.”
”ഓം നമോ ഭഗവതേ വാസുദേവായ” എന്നു കണ്ണടച്ചു ഒരു നിമിഷം പ്രാര്‍ത്ഥിച്ചശേഷം മുത്തച്ഛന് തുടര്‍ന്നു.
”നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അതായത് പിതൃഭവനത്തില്‍. ഇവിടെയുള്ളതു നിങ്ങളുടെ മുത്തച്ഛനായ ഞാനും മുത്തശ്ശിയുമാണ്. എന്റെ പക്കല്‍ ഉള്ളതാകട്ടെ, എനിക്ക് അച്ഛനിലൂടെ പകര്‍ന്നുകിട്ടിയ മുതുമുത്തച്ഛന്മാരുടെ അറിവിന്റെ സ്വത്താണ്. പരമ്പരയായി ലഭിച്ച ആ അറിവാണ് പാരമ്പര്യം അഥവാ പൈതൃകം. ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കുമായി, അല്ല ലോകത്തിലെ സകലമനുഷ്യര്‍ക്കുമായി ഋഷീശ്വരന്മാര് നല്കിയ ജ്ഞാനരശ്മികള്‍ എന്റെ പക്കല്‍ ഉണ്ട്. അത് ഞാന്‍ നിങ്ങള്‍ക്കു തരാം. ശ്രദ്ധയോടെ സ്വീകരിച്ചോളൂ.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: