എടത്വ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി വിളവെടുപ്പ് 70 ശതമാനം പൂര്‍ത്തീകരിച്ചിരിക്കെ നെല്ലുസംഭരണം ഇഴയുന്നത് കര്‍ഷകരെ ആശങ്കയിലാക്കി. സി ബ്ലോക്കും, ചെറുകാളി കായലും ഉള്‍പ്പെടെ തകഴി, എടത്വ, മുട്ടാര്‍, കൈനകരി, കാവാലം, പുളിങ്കുന്ന്, രാമങ്കരി കൃഷിഭവനിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും നെല്ലുസംഭരണം ഇനിയും നടക്കാനുണ്ട്.
37 സംഭരണ ഏജന്‍സികളുണ്ടെങ്കിലും ചെറുവാഹനങ്ങളുടെ അഭാവവും, തൊഴില്കൂലിത്തര്ക്കവുമാണ് സംഭരണത്തെ ബാധിക്കുന്നത്. മുട്ടാര്‍ പഞ്ചായത്തിലാണ് ഏറ്റവും കുറവ് സംഭരണം. കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ട നെല്ല് പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്.
കുട്ടനാട്ടില്‍ കഴിഞ്ഞ വിളവെടുപ്പ് സീസണില്‍ 350 കൊയ്ത്തുയന്ത്രങ്ങളാണ് ഇറക്കിയത്. ഇക്കുറി യന്ത്രങ്ങള്‍ ഇരട്ടി ഇറക്കിയതോടെ വിളവെടുപ്പ് പറഞ്ഞതിലും വേഗത്തില്‍ തീര്‍ന്നിരുന്നു. പോള നിറഞ്ഞ് ജലഗതാഗതം പൂര്‍ണമായി തടഞ്ഞ കുട്ടനാട്ടില്‍ സംഭരണ ഏജന്‍സികള്‍ ചെറുവാഹനങ്ങളെയാണു കൂടുതല്‍ ആശ്രയിക്കുന്നത്.
ചെറുവാഹനങ്ങളുടെ അഭാവംമൂലം പാടത്തുനിന്നു നെല്ല് റോഡിലെത്തിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതാണ് പാടത്ത് നെല്ല് കെട്ടിക്കിടക്കാന്‍ ഇടയായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേനല്‍മഴ പെയ്യാന്‍ തുടങ്ങിയതോടെ പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലില്‍ ഇര്‍പ്പം കയറാന്‍ തുടങ്ങി.
മഴ ശക്തി പാപിക്കുന്നതിനു മുമ്പ് സംഭരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍. നെല്ല് സംഭരണത്തിനു കാലതാമസം നേരിടുന്നതിനു പിന്നാലെ സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സംഭരണം കഴിഞ്ഞ് 20 ദിവസം പിന്നിട്ട കര്‍ഷകര്‍ക്കുപോലും പിആര്‍എസ് ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: