അങ്ങനെ കശ്യപനെ യാത്രയാക്കി തക്ഷകന് ഹസ്തിനാപുരിയിലെത്തി. ഏഴാം ദിവസം. മണിമന്ത്രൌഷധാദികളാല്‍ പരിരക്ഷിക്കപ്പെട്ട രാജാവ് മാളികപ്പുറത്തു കഴിയുന്നു. ‘പാപിയായ ഈ രാജാവിനെ എങ്ങിനെയാണ് വഞ്ചിക്കുക ? അത് സമയത്തിനു സംഭവിച്ചില്ലെങ്കില്‍ എനിക്കും ശാപം വന്നുചേരും. ഈ രാജാവ് പാപി തന്നെയാണ്. ആരാണ് ചത്തൊരു പാമ്പിനെ താപസന്റെ മേലിടാന്‍ തുനിയുക? നികൃഷ്ടകര്‍മ്മം ചെയ്തിട്ട് മരണത്തെ വഞ്ചിക്കാനായി മാളികമുകളില്‍ കയറി ഇരിക്കുകയാണ് മന്നവന്‍. എന്നാല്‍ വിധിവിഹിതം മാറ്റാന്‍ കോടി യത്നങ്ങള്‍ ചെയ്താലും സാധിക്കുമോ? അര്‍ജുനന്റെ പൗത്രനായ ഇവന് മൃത്യു ഉറപ്പാണെന്ന് മനസ്സിലാക്കിയിട്ടും ജീവിക്കാനുള്ള ഇച്ഛയില്‍ ഒരു കുലക്കവുമില്ലാതെ മാളികപ്പുറത്തു വിരാജിക്കുന്നു.
ഈ സമയത്ത് ദാനാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുകയാണ് രാജാവിന് ഹിതം. അല്ലെങ്കില്‍ മരണാനന്തരം ഗതി കിട്ടുന്നതെങ്ങനെ? മുനിദ്രോഹം ചെയ്ത പാപം കൂടാതെ വിപ്രകുമാരന്റെ ശാപവും ഈ രാജാവിനെ ബാധിക്കും എന്നത് നിശ്ചയം. ഇയാള്‍ക്ക് ഈ സത്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരുത്തമ ബ്രാഹ്മണന് കൂടെയില്ലാതെപോയി. രാജാവിന്റെ മൃത്യു അനിവാര്യമായ ഒന്നാണ്.’
ഇങ്ങനെ ചിന്തിച്ചു തക്ഷകന് കൂടെയുള്ള സര്‍പ്പങ്ങളെ മുനിവേഷം ധരിപ്പിച്ചു. രാജാവിന് കാഴ്ചവയ്ക്കാന്‍ ഫലമൂലങ്ങളുമായാണ് മുനിമാര്‍ കൊട്ടാരത്തില്‍ എത്തിയത്. വേദമന്ത്രങ്ങള്‍ കൊണ്ട് പാര്ത്ഥപൗത്രനെ വാഴ്ത്താനും അനുഗ്രഹിക്കാനും വന്നവരാണ് തങ്ങള്‍ എന്ന് കേട്ട കാവല്ക്കാര് മുനിമാരെ തടഞ്ഞു. രാജകല്പ്പന മാനിച്ച് അവര്‍ പറഞ്ഞു, ‘ഇന്നിനി നിങ്ങള്‍ക്ക് രാജാവിനെ കാണാന്‍ സാധിക്കില്ല. നാളെ നിങ്ങള്‍ കൊട്ടാരത്തിലേയ്ക്ക് വന്നു കൊള്ളൂ’. ഇപ്പോള്‍ എതായാലും രാജാവിനെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ ‘മുനിമാര്‍’ അവര്‍ ഫലമൂലാദികളുമായി എത്തിയവിവരം രാജാവിനെ അറിയിക്കാനാവശ്യപ്പെട്ടു. രാജാവ് കാവല്‍ക്കാരോട് മുനിമാര്‍ കൊണ്ടുവന്ന ഫലമൂലങ്ങള്‍ കൊണ്ടുവരാന്‍ അനുവദിച്ചു. താപസന്മാരോട് തന്റെ ആദരവറിയിക്കാനും രാജാവ് കല്പ്പിച്ചു.
കാവല്ക്കാര് പഴങ്ങള്‍ രാജാവിന് സമര്‍പ്പിച്ചു. വിപ്രവേഷത്തില്‍ വന്ന നാഗന്മാര് അവിടം വിട്ടു പോവുകയും ചെയ്തു. രാജാവ് കൂടെയുള്ളവര്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തശേഷം ഒരെണ്ണം താനുമെടുത്തു. ‘ബ്രാഹ്മണര്‍ക്ക് കൊടുത്തിട്ട് ഭുജിക്കുന്നത് ശ്രേഷ്ഠം തന്നെ’ എന്നൊരു പഴമൊഴിയും രാജാവ് പറഞ്ഞു. തന്റെ കയ്യില്‍ക്കിട്ടിയ പഴം രാജാവ് സ്വയം മുറിച്ചു. മുറിച്ച പഴത്തില്‍ അണുവലുപ്പത്തില്‍ ഒരു കൃമിയുണ്ടായിരുന്നു. കറുത്ത കണ്ണും ചുവന്ന നിറവുമുള്ള അതിനെക്കണ്ട് സചിവന്മാര്‍ വിസ്മയിച്ചു. അപ്പോള്‍ സൂര്യാസ്തമയം ആയിരുന്നു. സൂര്യനസ്തമിക്കാന്‍ പോകുന്ന ഈ നേരത്ത് എനിക്ക് വിഷഭീതിയില്ല. മുനികുമാരന്റെ ശാപം ഞാനിതാ സ്വീകരിക്കുന്നു. ഇതെന്നെ കടിച്ചുകൊള്ളട്ടെ’. എന്നുപറഞ്ഞു രാജാവ് ആ കൃമിയെ കൈകൊണ്ടെടുത്ത് കഴുത്തില്‍ വെച്ചു.
തല്‍ക്ഷണം ആ കൃമി വളര്‍ന്നു ഭീമാകാരം പൂണ്ടു തക്ഷകനായി. സൂര്യന് അസ്തമിക്കെ, സര്‍പ്പം രാജാവിനെ ചുറ്റിവരിഞ്ഞു ദംശിച്ചു.
മന്ത്രിമാര്‍ക്ക് ദുഖത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കാവല്ക്കാര് പേടിച്ചോടി. എല്ലാടത്തും ഹാഹാ.. വിളികള്‍ മുഴങ്ങി. സര്‍പ്പത്താല്‍ ചുറ്റിവരിഞ്ഞു പൗരുഷം നഷ്ടപ്പെട്ട രാജാവിന്റെ മനസ്സിളകിയില്ല. പാമ്പിന്റെ വായില്‍ നിന്നും വമിച്ച തീജ്വാല രാജാവിനെ ഭസ്മമാക്കി. ജീവന് ഉടലില്‍ നിന്നും വേര്‍പെട്ടു. രാജാവിനെ കൊന്ന ശേഷം തക്ഷകന് ആകാശത്തേയ്ക്ക് പോങ്ങിപ്പോകുന്ന ഭീകര ദൃശ്യം നാട്ടുകാര്‍ പലരും കണ്ടു. രാജാവിന്റെ മരണമറിഞ്ഞ് ജനങ്ങള്‍ വാവിട്ടു കരഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: