ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പറവൂരില്‍ മത്സ്യഫെഡ് സ്ഥാപിച്ച ഗ്ലൂക്കോസമീന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങി. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്താണ് ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഒറ്റവര്‍ഷം കൊണ്ട് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യേണ്ടിയിരുന്നത് 6 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തത് എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ വീഴ്ചയാണ്.
2010 ആഗസ്റ്റ് മാസം തറക്കല്ലിട്ട ഫാക്ടറിയുടെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. മത്സ്യഫെഡ് 25 ലക്ഷം രൂപ മുടക്കി പറവൂരില്‍ വാങ്ങിയ സ്ഥലത്താണ് നിര്‍മ്മാണം തുടങ്ങിയത്. ആര്‍കെവിവൈ 239 ലക്ഷവും എന്‍എഫ്ഡിബി 360 ലക്ഷവും മത്സ്യഫെഡ് 50 ലക്ഷം ഗ്രാന്റും ഉപയോഗിച്ചാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ഇതില്‍ ആര്‍കെവിവൈ 125 ലക്ഷം മാത്രമെ നല്‍കിയിട്ടുള്ളൂ. എന്‍എഫ്ഡിബി ഒരു തുകയും നല്‍കിയതുമില്ല. മത്സ്യഫെഡ് മുഴുവന്‍ തുകയും ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട ഭരണ വകുപ്പും ധനകാര്യ വകുപ്പും ഇടഞ്ഞതുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയെയാണ് ഏല്പിച്ചിരിക്കുന്നത്. ഇവര്‍ യഥാസമയം പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടതുമില്ല. ടെണ്ടര്‍ കൊടുത്തിട്ട് കരാറുകാര്‍ എടുത്തില്ലായെന്ന തൊടുന്യായമാണ് തട്ടിവിടുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിച്ച കൊടും ചതിയാണിതെന്നാണ് ആക്ഷേപം ഉയരുന്നത്. 100 പേര്‍ക്ക് ജോലി കിട്ടാവുന്ന ഒരു പ്രോജക്ടിനെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ജി.സുധാകരന് എംഎല്‍എ പറഞ്ഞു.
ഗ്ലൂക്കോസമീന്‍ ടാബ്ലറ്റും കൈറ്റോസന്‍ ടാബ്ലറ്റുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്നതിനുള്ള ഔഷധമാണിത്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ രണ്ട് ടാബ്ലറ്റുകളാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഇതിന്റെ ഗൗരവം മത്സ്യഫെഡ് അധികാരികള്‍ക്ക് ബോധ്യമായെങ്കിലും സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: