ഇടുക്കി: അടിമാലി ആയിരമേക്കര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡര്‍ ജയരാജിനെ അടിമാലി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ക്ഷേത്ര പരിസരത്ത് പ്രതിയെ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. ജയരാജ് ക്ഷേത്രം പൊളിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് പരിസരത്തുനിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 19നാണ് ഇടുക്കി പോലീസ് ജയരാജിനെ ചെറുതോണിയില്‍ വച്ച് പിടികൂടിയത്. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ മോഷണം നടത്തി മടങ്ങവേയാണ് പ്രതി നാടകീയമായി പോലീസിന്റെ വലയില്‍ ആകുന്നത്. ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന നിരവധി മോഷണങ്ങളിലെ പ്രതിയാണ് ജയരാജ്. എവിടെയും അനായാസം മോഷണത്തിനായി കയറുന്ന ജയരാജിന് പോലീസ് നല്കിയ ഇരട്ടപ്പേരാണ് സ്പൈഡര്‍ ജയരാജ് എന്നത്. ഫെബ്രുവരി 24നാണ് ആയിരമേക്കര്‍ ക്ഷേത്രത്തില്‍ പ്രതി മോഷണം നടത്തുന്നത്. ഇവിടെ നിന്നും 11000 ത്തോളം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അടിമാലി പോലീസ് പറഞ്ഞു. മോഷണകുറ്റം പ്രതി സമ്മതിച്ചതായി അടിമാലി എസ്ഐ ലാല്‍ സി ബേബി ജന്മഭൂമിയോട് പറഞ്ഞു. തൊടുപുഴ മേഖലയില്‍ നടന്ന ക്ഷേത്ര മോഷണക്കേസിലും ഇയാളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: