ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ സ്വകാര്യ കല്‍ക്കരി കമ്പനി ഝാര്‍ഖണ്ഡ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റമാരായ ആര്.എസ്. രുങ്ത, ആര്.സി. രുങ്ത എന്നിവര്‍ക്ക് നാലുവര്‍ഷം വീതം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശര്‍ ആണ് വിധി പ്രഖ്യാപിച്ചത്. ഇസ്പത് കമ്പനിയ്ക്ക് 25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കല്‍ക്കരി കുംഭകോണക്കേസില്‍ ആദ്യത്തെ വിധിയാണിത്. കേസില്‍ കഴിഞ്ഞ മാര്‍ച്ച് 28ന് ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഝാര്‍ഖണ്ഡിലെ നോര്‍ത്ത് ധാതു ബ്ലോക്കിലെ പാടം ലഭിക്കാനാണ് രുങ്ത സഹോദരന്മാര് അനധികൃതമായി ഇടപെട്ടത്. ഇവര്‍ക്കെതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 132 പേജുള്ള വിധിന്യായത്തില്‍ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. 19ലധികം കല്‍ക്കരി കുംഭകോണക്കേസുകള്‍ സിബിഐ അന്വേഷിച്ചുവെങ്കിലും അതെല്ലാം കോടതിയുടെ പരിഗണനയിലാണ്.
തെറ്റായ രേഖകള്‍ ചമച്ച് രുങ്ത സഹോദരന്മാര് ഇസ്പത് കമ്പനിയുടെ പേരില്‍ കല്‍ക്കരിപ്പാടം സ്വന്തമാക്കിയെന്നായിരുന്നു സിബിഐ കേസ്. കല്‍ക്കരി മന്ത്രാലയത്തിനും ഇസ്പത് സമര്‍പ്പിച്ച രേഖകള്‍ മിക്കതും വ്യാജമെന്നു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിങ് ലിമിറ്റഡ്, ആധുനിക് അല്ലോയ്സ് പ്രൈവറ്റ് ലിമിറ്റഡ്, പവന്ജെയ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇസ്പത് നോര്‍ത്ത് ധാതു കല്‍ക്കരിപ്പാടത്തിനായി അപേക്ഷ നല്‍കിയത്. ഇവരുടെ അപേക്ഷ പരിഗണിക്കാന്‍ ചേര്‍ന്ന സ്ക്രീനിങ് കമ്മറ്റി കാര്യമായ പരിശോധനകള്‍ക്കു തയാറായില്ലെന്നും സിബിഐ ആരോപിച്ചിരുന്നു.
ഐപിസി സെക്ഷന്‍ 467, 468, 471 വ്യാജരേഖ ചമയ്ക്കല്‍,വഞ്ചന എന്നിവയ്ക്കാണ് ആര്.സി. രുങ്തയെ ശിക്ഷിച്ചത്. ഐപിസി 498, 471 വകുപ്പുകള്‍ പ്രകാരമാണ് ആര്.എസ്.രുങ്തയെ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: