കോട്ടയം: കേരളത്തില്‍ റേഷന്‍ വിതരണം സ്തംഭിച്ചു. സൗജന്യ അരിവിതരണം തെരഞ്ഞെടുപ്പു കമ്മീഷന് തടഞ്ഞതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യം സ്റ്റോക്കില്ലാത്തതാണ് നിലവിലുള്ള സ്ഥിതിക്ക് കാരണമെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു. തുടര്‍ച്ചയായി നാലു ദിവസം റേഷന്‍ വിതരണം സ്തംഭിക്കുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒന്ന് മുതല്‍ അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ റേഷന്‍കടകളില്‍ സ്റ്റോക്കില്ല. സൗജന്യ അരി വിതരണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കുമോ ആശങ്കയില്‍ പണം നല്കി എഫ്സിഐയില്‍ നിന്നും അരി എടുക്കാന്‍ റേഷന്‍ മൊത്ത -ചില്ലറ വ്യാപാരികള്‍ തയ്യാറാകുന്നുമില്ല. കമ്മീഷന് അനുമതി നല്കിയാല് പണം വാങ്ങി സ്റ്റോക്ക് ചെയ്ത അരി സൗജന്യമായി വിതരണം ചെയ്യേണ്ടിയും വരും. ഈ തുക വ്യാപാരികള്‍ക്ക് നഷ്ടമാവുകയും ചെയ്യും. ഈ അവസരത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്തി റേഷന്‍ വിതരണ രംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുകയോ തെരഞ്ഞെടുപ്പു കമ്മീഷന് സര്‍ക്കാരിന് മറുപടി നല്‍കുകയോ ചെയ്ത് റേഷന്‍ പ്രതിസന്ധി പരിഹരിക്കണം. റേഷന്‍ ഡിപ്പോ ലൈസന്‍സികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം നല്‍കുക, കടമുറിയുടെ വാടക അനുവദിക്കുക, ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജനങ്ങള്‍ക്കുകൂടി റേഷന്‍ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുക, മണ്ണെണ്ണ മൊത്ത ചില്ലറ വ്യാപാരികളുടെ കമ്മഷീന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ചു. അടൂരില്‍ നടന്ന സമ്മേളനം മന്ത്രി അടൂര്‍ പ്രകാശും, സമരപ്രഖ്യാപനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഉദ്ഘാടനം ചെയ്തു.
ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി കെ.ആര് അരവിന്ദാക്ഷനെയും ജനറല്‍ സെക്രട്ടറിയായി എ. ഷാജഹാനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: