തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് കേരളത്തിലെ ഭരണാധികാരികള്‍ ഒഴിഞ്ഞുമാറുകയാണെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്. പ്രത്യേകിച്ചും കഴക്കൂട്ടത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളോ സര്‍ക്കാരോ ഇതുവരെയും ശ്രമിച്ചിട്ടില്ലെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി. മണ്ണന്തല ചെഞ്ചേരി എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന മഹിളാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം, പാര്‍പ്പിടം, സ്വച്ഛമായ ഗതാഗതം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിന് പകരം അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ചെയ്തത്. ഇവിടെയാണ് വികസനനായകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ കേരളത്തിലും ബിജെപി അധികാരത്തിലെത്തേണ്ടതുണ്ട്. അതിന് വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന വനിതകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണം പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രക്രിയയാമെന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റും തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ സിമി ജ്യോതിഷ് പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാരംഭിച്ച കുടുംബശ്രീപദ്ധതി ഉദ്ഘാടനം ചെയ്തതും വാജ്പേയിയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ തട്ടിയെടുക്കുകയായിരുന്നു. സിപിഎമ്മാകട്ടെ കുടുംബശ്രീയെ പാര്‍ട്ടിയുടെ നോഡല്‍ ഏജന്‍സിയാക്കി മാറ്റിയെന്നും അതിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണം പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. ശ്രീകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശുഭസായി പ്രസാദ് സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: