കോഴിക്കോട്: മന്ത്രിയുടെ മണ്ഡലമെന്ന പേരു മാത്രം, വികസനപ്രവര്‍ത്തനങ്ങളുടെ ഗ്രാഫ് താഴോട്ടും. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ അവസ്ഥയാണിത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഏകമന്ത്രി മുസ്ലിം ലീഗിലെ ഡോ. എം.കെ. മുനീറാണ് മണ്ഡലത്തെ കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിനിധീകരിച്ചത്. മണ്ഡലത്തിലെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മന്ത്രിയെന്ന നിലയില്‍ യാതൊന്നും ചെയ്യാനായിട്ടില്ലെന്ന വിലയിരുത്തലാണുള്ളത്. അനുകൂല ഘടകങ്ങളെക്കാള്‍ പ്രതികൂല ഘടകങ്ങളാണ് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി വീണ്ടുമെത്തുന്ന മുനീറിനെ കാത്തിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും മാറിച്ചിന്തിക്കുന്ന മണ്ഡലം കൂടിയായതിനാല്തന്നെ സിറ്റിംഗ് എംഎല്‍എ കൂടിയായ മുനീറിന് കണക്കുകൂട്ടലുകള്‍ പിഴച്ചേക്കാം.
2011ലാണ് മണ്ഡലം പുനര്‍നിര്‍ണ്ണയിച്ച് കോഴിക്കോട് രണ്ടിനെ കോഴിക്കോട് സൗത്തെന്ന് നാമകരണം ചെയ്തത്. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 25 വാര്‍ഡുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബിജെപി- ബിഡിജെഎസ് സഖ്യം നടത്തിയ മുന്നേറ്റം ഇടതു-വലതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഈ മണ്ഡലത്തില്‍പ്പെട്ട മീഞ്ചന്ത ഡിവിഷന് ബിജെപി തിരിച്ചുപിടിച്ചു. ഒപ്പം നെല്ലിക്കോട് ഡിവിഷനില്‍ രണ്ടാമതും എത്തി. നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ചിലയിടങ്ങളില്‍ ബിജെപി മൂന്നാം സ്ഥാനത്തായത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയ സദാനന്ദന് 7512 വോട്ട് നേടിയപ്പോള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് 14185 വോട്ട് നേടാനായി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 17834 വോട്ട് ബിജെപിക്ക് നേടാനായി.
ചെറിയ രാഷ്ട്രീയ മാറ്റങ്ങള്‍ പോലും മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കും. കഴിഞ്ഞ തവണ മുനീര്‍ സിപിഎമ്മിലെ സി.പി. മുസാഫിര്‍ അഹമ്മദിനോട് 1376 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ലീഗിനുള്ളിലുള്ള അസ്വാരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് 5216 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ നേടിയിരുന്നെങ്കിലും തദ്ദേശ തരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഇടതിനായിരുന്നു. ഇതിന് കാരണമായത് ലീഗിനുള്ളിലെ അസ്വാരസ്യങ്ങളായിരുന്നു.
1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മുന്നണികള്‍ മാറി ജയിച്ച മണ്ഡലമാണിത്. 1957ലും 60ലും പി. കുമാരനിലൂടെ കോണ്‍ഗ്രസിനായിരുന്നു വിജയം. 67ല്‍ സപ്തകക്ഷി മുന്നണിയുടെ പിന്തുണയോടെ മുസ്ലിം ലീഗിന്റെ പി.എം. അബൂബക്കര്‍ വിജയിച്ചു. 1970ല്‍ കോണ്‍ഗ്രസിലെ കല്‍പ്പളളി മാധവമേനോന് വിജയിച്ചപ്പോള്‍ 77, 80, 82 തെരഞ്ഞെടുപ്പുകളില്‍ ഇടതുപിന്തുണയോടെ അഖിലേന്ത്യാലീഗിന്റെ പി.എം. അബൂബക്കര്‍ സീറ്റ് നിലനിര്‍ത്തി. 1987ല്‍ സിപിഎം സ്ഥാനാര്‍ത്ഥി സി.പി. കുഞ്ഞു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991 സി.പി. കുഞ്ഞിനെ പരാജയപ്പെടുത്തി ഡോ. എം.കെ. മുനീര്‍ മണ്ഡലം തിരികെ പിടിച്ചു. 1996ല്‍ സിപിഎമ്മിലെ എളമരം കരീമും, 2001ല്‍ മുസ്ലിം ലീഗിന്റെ ടി.പി.എം. സാഹിറും 2006ല്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന, ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി പി.എം.എ. സലാമും മണ്ഡലത്തില്‍ നിന്നും വിജയിച്ചു.
എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി കുറ്റിയില്‍ സതീഷനാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. സിറ്റിംഗ് എംഎല്‍എ ഡോ. എം.കെ. മുനീര്‍ തന്നെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുള്‍ വഹാബാണ് ഇവിടെ എല്‍ഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. നഗരത്തിലേക്കുള്ള പ്രധാന റോഡായ ചാലപ്പുറം – മാങ്കാവ് റോഡിന്റെ ശോചനീയാവസ്ഥ, പുതിയപാലത്തെ പാലം നിര്‍മ്മാണം എങ്ങുംമെത്താത്ത അവ്സഥ, പന്നിയങ്കര മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിലെ മന്ദത എന്നിവയെല്ലാം തെരഞ്ഞടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: