കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലൊഴികെ എന്നും സിപിഎം വിജയിച്ച തളിപ്പറമ്പ് മണ്ഡലത്തില്‍ ഇക്കുറി മാറ്റം സുനിശ്ചിതമാണ്. ഇടത്-വലത് മുന്നണികളേക്കാള്‍ വളരെ മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്.
തളിപ്പറമ്പ് മേഖലയില്‍ നിരവധി ശിഷ്യഗണങ്ങള്ക്കുടമയും മണ്ഡലത്തിലുടനീളം സുപരിചിതനുമായ പി. ബാലകൃഷ്ണന് മാസ്റ്ററാണ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ ബാലകൃഷ്ണന് മാസ്റ്റര്‍ പടപ്പേങ്ങാട് സ്വദേശിയും തളിപ്പറമ്പിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ നാഷണല്‍ കോളേജിലെ ചരിത്രാധ്യാപകനുമാണ്. ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ ഇദ്ദേഹം 4 വര്‍ഷക്കാലം ദല്‍ഹി അരവിന്ദാശ്രമത്തില്‍ പ്രവര്‍ത്തിച്ചു. മാലിദ്വീപില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരോളി സ്വദേശിനിയായ തീയാടത്ത് ബിന്ദുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരിപ്രിയ, ഗോപിക എന്നിവര്‍ മക്കളാണ്.
സിറ്റിംഗ് എംഎല്‍എ ജെയിംസ് മാത്യുവിനേയാണ് ഇത്തവണയും ഇടത് മുന്നണി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. യുഡിഎഫിലാവട്ടെ സീറ്റ് സംബന്ധിച്ച് ധാരണയായിട്ടില്ല. വിജയ സാധ്യത വളരെ കുറഞ്ഞ മണ്ഡലം ഘടകകക്ഷികള്‍ക്കായാണ് യുഡിഎഫ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിനായിരുന്നു യുഡിഎഫ് സീറ്റ് നല്‍കിയിരുന്നത്.
ജെയിംസ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലി ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കിടയിലും നിലനില്‍ക്കുന്ന എതിര്‍പ്പുകള്‍ പാര്‍ട്ടിവോട്ടുകള്‍ കുറയാന്‍ വഴിയൊരുക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനിടയിലുണ്ട്. മാത്രമല്ല തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രധാനാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും, അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്നതും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാകും.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27,861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ഥിയായ ജെയിംസ് മാത്യു വിജയിച്ചത്. കേരളാ കോണ്‍ഗ്രസിലെ ജോബ് മൈക്കിളായിരുന്നു എതിരാളി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.ജയപ്രകാശ് 6492 വോട്ട് നേടിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപി നേടുകയുണ്ടായി.
ലീഗ് ഭരിക്കുന്ന തളിപ്പറമ്പ്, എല്‍ഡിഎഫ് എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭകള്‍, യുഡിഎഫ് ഭരിക്കുന്ന ചപ്പാരപ്പടവ്, കൊളച്ചേരി, എല്‍ഡിഎഫ് മേധാവിത്വമുള്ള കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം എന്നിവ ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ് മണ്ഡലം. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് തളിപ്പറമ്പ്. ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ള മണ്ഡലവും തളിപ്പറമ്പാണ്. ഇരുപതിനായിരത്തിലധികം പുതിയ വോട്ടര്‍മാര്‍ ഇത്തവണ മണ്ഡലത്തിലുണ്ടാവും. 1970ല്‍ മാത്രമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുളളത്. കോണ്‍ഗ്രസിലെ സി.പി.ഗോവിന്ദന് നമ്പ്യാരായിരുന്നു 909 വോട്ടിന് അന്ന് വിജയിച്ചത്.
ബിജെപിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച തെളിയിക്കുന്നതായിരുന്നു ലഭിച്ച വോട്ടുകള്‍. എന്‍ഡിഎ സഖ്യത്തിലെ ബിഡിജെഎസിന് മണ്ഡലത്തിലുളള ശക്തമായ സ്വാധീനം തെരഞ്ഞഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: