മലപ്പുറം: സോളാര്‍ കേസ് പ്രതി സരിതാ നായരുടെ കത്ത് പുറത്തുവന്നതോടെ മലപ്പുറം യുഡിഎഫില്‍ പൊട്ടിത്തെറി . ജില്ലയിലെ കോണ്‍ഗ്രസ് മന്ത്രിമാരായ ആര്യാടനും എ.പി. അനില്‍കുമാറും കത്തില്‍ ഇടംപിടിച്ചതാണ് പ്രശ്നം ചൂടുപിടിക്കാന്‍ കാരണം.
ജില്ലയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ തുറന്ന പോര് ആരംഭിച്ചിട്ട് നാളുകളായി. ലീഗുകാര്‍ക്ക് കോണ്‍ഗ്രസ് നേതാക്കന്മാരെ തല്ലാനുള്ള വടിയായി മാറിയിരിക്കുകയാണ് സരിതയുടെ കത്ത്. എന്നാല്‍ ലീഗ് സ്ഥാപകനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന് ബഷീറലി ശിഹാബ് തങ്ങള്‍ക്കെതിരെയും സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്. പക്ഷേ അതൊ ന്നും ലീഗുകാര്‍ കണക്കിലെടുക്കുന്നില്ല ബഷീറലിയുടെ പേര് കത്തില്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇവര്‍ വാദിക്കുന്നു. പ്രദേശിക ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പെണ്ണുപിടുത്തം പ്രചരണത്തിന് ഉപയോഗിക്കുകയാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുമില്ല.
ജില്ലയില്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളുണ്ടെങ്കിലും നിലമ്പൂരും വണ്ടൂരും മാത്രമേ ജയിക്കാറുള്ളു. നിലവില്‍ ഈ രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ആര്യാടനും അനില്‍കുമാറും. സരിതാ വിഷയം ആളികത്തിച്ചാല് ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും അതോടെ ജില്ലയിലെ യുഡിഎഫിന്റെ അവസാന വാക്ക് തങ്ങളാകുമെന്നും ലീഗ് നേതൃത്വം കരുതുന്നു. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കി കൂടെ നില്‍ക്കുന്നത് സിപിഎമ്മാണ്.
കോണ്‍ഗ്രസിന്റെ മറ്റ് രണ്ട് സീറ്റുകളായ തവനൂരിലും പൊന്നാനിയിലും നിലവില്‍ ജയിച്ചിരിക്കുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസിനെ ഒതുക്കാന്‍ ലീഗിനെ സഹായിച്ചാല്‍ വണ്ടൂരും നിലമ്പൂരും കൂടി കിട്ടുമെന്ന് സിപിഎമ്മും പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: