ആലപ്പുഴ: സിപിഎം മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും കെ.ആര്. ഗൗരിയമ്മ അയഞ്ഞില്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി ഗൗരിയമ്മയും അണികളും പ്രചരണ രംഗത്തിറങ്ങില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ ഗൗരിയമ്മയെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യവുമായി സിപിഎം കേന്ദ്രകമ്മറ്റിയംഗമായ തോമസ് ഐസക്ക് തുടര്‍ച്ചയായി രണ്ടു ദിവസം ഗൗരിയമ്മയെ സന്ദര്‍ശിച്ച് അനുനയത്തിന് ശ്രമിച്ചെങ്കുലും അവര്‍ വഴങ്ങിയില്ല.
സിപിഎം തന്നെയും ജെഎസ്എസിനെയും അവഹേളിക്കുകയും വഞ്ചിക്കുകയും ചെയതതില്‍ കടുത്ത പ്രതിഷേധം ഗൗരിയമ്മ രേഖപ്പെടുത്തുകയും ചെയ്തു. സിപിഎമ്മിന്റെ വഞ്ചന സഹിക്കാവുന്നതിനും അപ്പുറമാണെന്നും, അതിനാല്‍ ഒരു കാരണവശാലും എല്‍ഡിഎഫിനായി പ്രചാരണ രംഗത്തിറങ്ങില്ലെന്നും, എല്‍ഡിഎഫിന് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിക്കില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. ഗൗരിയമ്മയ്ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാപനങ്ങള്‍, പിഎസ്സി അംഗത്വം, ക്യാബിനറ്റ് പദവിയുള്ള ചുമതല എന്നിവയാണ് സിപിഎം ഗൗരിയമ്മയ്ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍.
ഗൗരിയമ്മയുടെ ഏറ്റവും അടുത്തയാളുകളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങിക്കഴിഞ്ഞു. തല്ക്കാലം ഏതെങ്കിലും മുന്നണിയില്‍ ചേരില്ലെന്നും അന്തിമ തീരുമാനം ഒന്‍പതിന് ചേരുന്ന സംസ്ഥാന കമ്മറ്റിയിലുണ്ടാകുമെന്നുമാണ് ഗൗരിയമ്മ വ്യക്തമാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗൗരിയമ്മയെ അനുനയപ്പിക്കാന്‍ നേരിട്ടെത്തും.
ഏതു വിധേയനയും ഗൗരിയമ്മയെ പ്രചരണ രംഗത്തിറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ജെഎസ്എസ്, ഫോര്‍വേഡ്ബ്ളോക്ക് തുടങ്ങിയ പാര്‍ട്ടികള്‍ ബഹിഷ്ക്കരിച്ചു. ഈ പാര്‍ട്ടികളുടെ അണികളും, നേതാക്കളും പങ്കെടുത്തില്ലെങ്കിലും കൊടികള്‍ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: