തിരുവനന്തപുരം: പാലോട് പരിക്കേറ്റ നിലയില്‍ നാട്ടിലിറങ്ങിയ കാട്ടാന ചരിഞ്ഞു. കുളത്തൂപ്പുഴ റേഞ്ചിലെ ശാസ്താംനട 30 അടി താവളപ്പാറയിലാണ് ആനയുടെ ജഡം കണ്ടത്. ഒരു മാസത്തിനിടെ ഈ മേഖലയില്‍ ചെരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ബോണക്കാടിനടുത്തിനടുത്തായിരുന്നു ഇതിനുമുമ്പ് ആനക്കുട്ടി ചരിഞ്ഞത്. വനപാലകരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും അനാസ്ഥയും അശ്രദ്ധയുമാണ് അടിക്കടി കാട്ടാനകള്‍ ചരിയുന്നതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
പരിക്കേറ്റുവരുന്ന ആനകളുടെ പരിചരണം ഉറപ്പാക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ തികഞ്ഞ അനാസ്ഥ കാട്ടുന്നതായാണ് പരാതി. കൈതച്ചക്കയിലും വാഴപ്പിണ്ടിയിലും മയക്കുമരുന്ന് കലര്‍ത്തി ശാന്തമാക്കിയ ശേഷം വനത്തിലേക്ക് ഉന്തിത്തള്ളി കയറ്റിവിട്ട പിടിയാനയാണ് ഇപ്പോള്‍ താവളപ്പാറയില്‍ ചരിഞ്ഞത്.
ഈ ആനയെ നിരീക്ഷിക്കാന്‍ രണ്ടു വനപാലകരെ ചുമതലപ്പെടുത്തിയിരുന്നതായാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് വിശദീകരിക്കുന്നത്. എന്നാല്‍, ആന ചരിഞ്ഞ വിവരം ഞായറാഴ്ച വൈകിട്ടോടെ ആദിവാസികള്‍ അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ ഇവിടെ എത്തിയില്ല എന്ന പരാതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: