കോഴിക്കോട്: ഡിസിസി ഓഫീസില്‍ മഹിളാ കോണ്‍ഗ്രസുകാരുടെ ഉപരോധം. കൊയിലാണ്ടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തിലെ മഹിളാ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോഴിക്കോട് ഡിസിസി ഓഫീസ് ഉപരോധിച്ചത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ എന്‍. സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും പകരം അഡ്വ. കെ. പി. അനില്‍കുമാറിനെ സ്ഥാനാര്ത്ഥിയാക്കണമെന്നമായിരുന്നു ഇവരുടെ ആവശ്യം.
സോളാര്‍ കേസില്‍ ആരോപണവിധേയനായ ഒരാള്‍ക്ക് വേണ്ടി വീടുകള്‍ കയറി സ്ത്രീകളോട് വോട്ടുചോദിക്കാന്‍ ബുദ്ധിമുട്ടാണ്. സുബ്രഹ്മണ്യന് മത്സരിച്ചാല്‍ പരാജയം ഉറപ്പാണെന്നും മഹിളാ പ്രവര്‍ത്തകര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ശ്രീജാറാണിയുടെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന മഹിളാപ്രവര്‍ത്തകര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചത്. ചില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധത്തിന് പിന്തുണയുമായെത്തി.
പ്രതിഷേധക്കാരെ ശാന്തരാക്കി മടക്കി അയക്കാന്‍ എത്തിയ ഡിസിസി പ്രസിഡന്റ് കെ. സി. അബുവിന് നേരെയും മഹിളാ പ്രവര്‍ത്തകര്‍ തട്ടിക്കയറി. താന്‍ എഴുതി കൊടുത്താല്‍ ആര്‍ക്കും സ്ഥാനാര്‍ഥിത്വം കിട്ടില്ലെന്നും സമരക്കാരുടെ പരാതിയും വികാരവും കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിക്കാമെന്നും പറഞ്ഞാണ് കെ.സി. അബു രക്ഷപ്പെട്ടത്. ഏറെ നേരം മുദ്രാവാക്യംവിളിച്ചതിന് ശേഷമാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: