ന്യൂദല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ തുടങ്ങിയ സന്ദര്‍ശനം വാഷിങ്ടണിലൂടെ സൗദി അറേബ്യയിലെ റിയാദിലാണ് സമാപിച്ചത്. ബെല്‍ജിയത്തില്‍ യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയിലും വാഷിങ്ടണില്‍ ആണവ നിര്‍വ്യാപന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. സൗദി അറേബ്യയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മോദി എത്തിയത്.
റിയാദില്‍നിന്ന് മടങ്ങുംമുന്പ് ഇംഗ്ലീഷിലും അറബിയിലും സന്ദര്‍ശനത്തെക്കുറിച്ച് മോദി ട്വീറ്റ് ചെയ്തു. ”നന്ദി സൗദിഅറേബ്യ. സന്ദര്‍ശനത്തിനിടെ നിരവധി പരിപാടികളില്‍ പങ്കെടുത്തു. സാമ്പത്തിക മേഖലയിലും ജനങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് സന്ദര്‍ശനം കാരണമാകും”- മോദി കുറിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണത്തിന് സൗദിഅറേബ്യ മുന്‍കൈയെടുക്കുമെന്ന് രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഐഎസിനെ നേരിടുകയാണ് പ്രധാന ലക്ഷ്യം. 34 മുസ്ലിം രാഷ്ട്രങ്ങളാണ് സഖ്യത്തിന്റെ ഭാഗമാകുക. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ സൗദിയുടെ സഖ്യകക്ഷികള്ക്കുപുറമെ ജോര്‍ദാന്‍, നൈജീരിയ, ഈജിപ്ത്, ചാഡ്, മാലി, മലേഷ്യ, മൊറോക്കൊ, സെനഗല്‍, സൊമാലിയ, ടുണീഷ്യ എന്നിവയും സഹകരിക്കുന്നു.
പാക്കിസ്ഥാന്, തുര്‍ക്കി, ലിബിയ, യെമന്‍ തുടങ്ങിയവയെയും കൂട്ടായ്മയുടെ ഭാഗമാക്കാന്‍ ശ്രമം തുടങ്ങിയെന്നും രാജാവ് പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഭാരതത്തിനുള്ള താത്പര്യത്തിനും മേഖലയിലെ രാജ്യങ്ങളുടെ സ്ഥിരതയ്ക്ക് ഭാരതം കല്‍പ്പിക്കുന്ന പ്രധാന്യത്തിനും പ്രധാനമന്ത്രിയെ രാജാവ് അനുമോദിച്ചു. രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനും ഭീകരതയ്ക്കായി പണം കൈമാറുന്നതു തടയുന്നതിനുമടക്കം നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
റിയാദിലെ അല്‍ യമഹ കൊട്ടാരത്തിലാണ് മോദിയും സല്മാന് രാജാവും കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിന് സൗദി മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: