തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സിപിഎം നേതാവ് തലസ്ഥാനത്തേക്ക് സ്ഥലംമാറ്റം തരപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സ്ഥലംമാറ്റം നേടിയെടുത്തത്. ഡിവൈഎഫ്ഐ നേതാവ് അമ്പിളിയുടെ ഭര്‍ത്താവ് ലീഡിംഗ് ഫയര്‍മാനായ അജിത്കുമാറാണ് കോഴിക്കോട്ടുനിന്നു തിരുവനന്തപുരം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും സര്‍വ്വീസ് ഓര്‍ഡര്‍ 76/2016 നമ്പരില്‍ മാര്‍ച്ച് 31നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലായിരുന്ന ഫയര്‍ഫോഴ്സ്് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അജിത്കുമാര്‍. കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തതിനെതുടര്‍ന്നു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആയാണ് കോഴിക്കോട് ബീച്ച് ഫയര്യൂണിറ്റിലേക്ക് അജിത്കുമാറിനെ സ്ഥലം മാറ്റിയത്.
ഹൃദ്രോഗബാധിതനാണെന്ന് കാണിച്ചാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നേടിയെടുത്തത്. ഇതിനായി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവരുടെ ശുപാര്‍ശ കത്തുകള്‍ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ കമ്മീഷന്റെ ശുപാര്‍ശകൂടി വേണം. ഇതിലേക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി സഥലംമാറ്റ ഉത്തരവ് വളരെ പെട്ടെന്ന് നേടിയെടുക്കുകയായിരുന്നു.
ഹൃദ്രോഗം പിടിപെട്ടാല്‍ ഫയര്മാന്മാര് ഈ തസ്തികയില്‍ തുടരാന്‍ പാടില്ല. അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ കിണറിലിറങ്ങിയും മരത്തിനു മുകളില്‍ കയറിയുമൊക്കെ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തേണ്ടതായി വരും. അസുഖബാധിതരെ ഇത്തരം ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സാധിക്കില്ല. ഹൃദ്രോഗം പിടിപെട്ടാല്‍ സര്‍ക്കാര്‍ പാനലിലുള്ള മെഡിക്കല്‍ ബോര്‍ഡിനെ സമീപിക്കണം. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന് പ്രകാരം ക്ലറിക്കല്‍ പോലുള്ള തസ്തികകളിലേക്ക് മാറ്റി നിയമിക്കുകയാണ് പതിവ്. അസുഖബാധിതനായിട്ടും അജിത്കുമാര്‍ മെഡിക്കല്‍ ബോര്‍ഡിനെ സമീപിക്കാതെയാണ് ലീഡിംഗ് ഫയര്മാന് തസ്തികയില്‍ ചെങ്കല്‍ചൂള യൂണിറ്റിലേക്ക് സ്ഥലം മാറ്റം നേടിയെടുത്തത്. അസുഖബാധിതരായ നൂറുകണക്കിന് ഫയര്മാന്മാര് സ്ഥലംമാറ്റത്തിനായി അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അജിത്കുമാറിന്റെ സ്ഥലംമാറ്റം.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ് അജിത്കുമാര്‍. ഫയര്മാന്മാരുടെ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിരവധിപേര്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിലുണ്ട്. ഭരണംമാറും എന്നു വിശ്വസിപ്പിച്ച് ലിസ്റ്റിലുള്ളവരെ കണ്ട് തിരുവനന്തപുരത്ത് നിയമനം നേടികൊടുക്കാമെന്ന് ധരിപ്പിച്ച് സിപിഎമ്മിന് വോട്ട് നേടിക്കൊടുക്കുന്നതിനായി അജിത്കുമാറിനെയും അമ്പിളിയെയും പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: