കൊല്ലം: ഭാരതത്തില്‍ ദേശീയതക്കെതിരെയുള്ള അസഹിഷ്ണുത വളരുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് പറഞ്ഞു.
ചിന്നക്കടയില്‍ ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച ജെഎന്‍യു ഒരു തുറന്ന ചര്‍ച്ച എന്ന വിചാരസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ ആശയപരമായ വിയോജിപ്പ് ഉണ്ടാകാം പക്ഷേ അധികാരത്തിന് വേണ്ടി സ്വന്തം രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി വിടുപണിചെയ്യുന്നത് യോജിക്കാനാവില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനെതിരെ നിന്നവരാണ് കോണ്‍ഗ്രസുകാര്‍. ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് പ്രമേയം പാസാക്കിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇവര്‍ ഇന്ന് ദേശീയതക്കെതിരെ സമരം ചെയ്യുന്നവരെ പിന്തുണക്കുന്നതില് അത്ഭുതപ്പെടേണ്ടതില്ല. ഭീകരവാദികളെ സംരക്ഷിക്കുന്നതാണ് ഇന്നത്തെ ജനാധിപത്യമത്രെ. ഭാരതത്തിന്റെ സാംസ്കാരിക തനിമയെ നശിപ്പിക്കാനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ന് അത് സര്‍വകലാശാലയിലൂടെ സൃഷ്ടിക്കാന്‍ ഭീകരവാദികള്‍ ശ്രമിക്കുന്നു. ജെഎന്‍യു രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സ്ഥലമായത് ഇപ്പോഴല്ല. ഇപ്പോഴാണ് അത് പുറംലോകം അറിഞ്ഞതെന്നു മാത്രം. ഇവിടെ അഫ്സല് ഗുരുവിനെ പോലെയുള്ള രാജ്യദ്രോഹികള്‍ വാഴ്ത്തുകയും ദേശീയത അവഗണിക്കപ്പെടുകയും ചെയ്യുന്നു. അരാജകവാദികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്യുന്നവര്‍ കമ്മ്യൂണിസ്റ്റുകളാണ്. ഭീകരവാദികളുടെ രക്തസാക്ഷിദിനം ആചരിക്കുകയാണ് അവിടെ. ഭീകരവാദികളുടെ പുതിയ പേരുകളാണ് അസഹിഷ്ണുതയും അഭിപ്രായസ്വതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും. അധികാരത്തിന് വേണ്ടി സ്വന്തം രാജ്യത്തെ അവഗണിച്ച് സംസാരിക്കുന്നവര്‍ ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ല. സോഷ്യലിസവും മുതലാളിത്തവും ഉള്ള രാജ്യങ്ങള്‍ ലോകത്ത് ഉണ്ട്. പക്ഷേ അവരുടെ രാജ്യത്തെ അപമാനിക്കാന്‍ അവര്‍ അനുവദിക്കില്ല. ഭീകരവാദികള്‍ക്ക് സംഘടിക്കാനുള്ള മാര്‍ഗമായി ജെഎന്‍യുവിനെ എത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്. അഫ്സല് ഗുരുവിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികള്‍ അന്ന് പാര്‍ലമെന്റിനുള്ളില്‍ കയറിയെങ്കില്‍ ഇന്ന് ചാനല്‍ ചര്‍ച്ചയിലും വഴിയോരത്ത് പ്രസംഗിക്കുന്നതിനും നേതാക്കള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് ഓര്‍ത്താല്‍ നന്ന്. ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടി അന്ന് ജീവത്യാഗം ചെയ്ത ദേശസ്നേഹികളുടെ മണ്ണില്‍ ഇത്തരക്കാരുടെ മോഹം നടക്കില്ലെന്നും കാ.ഭാ.സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന സമിതിയംഗം എസ്.വാരിജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും പ്രൊഫ.കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: