പത്തനാപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതയ്ക്ക് കത്തെഴുതി കൊടുക്കുന്നത് ആരെന്നറിയാമെന്ന് നടനും പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ്.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി. ഗണേശ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ജഗദീഷ് ഇതുപറയുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്തു. ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനെ പരാമര്‍ശിച്ചാണ് ജഗദീഷിന്റെ വാക്കുകള്‍.
ആ കത്തുകള്‍ എഴുതികൊടുക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്കറിയാം. എന്റെ സുഹൃത്തിന്റെ കൈപ്പട എനിക്ക് നന്നായിട്ടറിയാം. മുപ്പതുവര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചതല്ലേ. ആ കൈപ്പട ഇവിടെ ചെലവാകില്ല. ജഗദീഷ് പറഞ്ഞു.
മറ്റുചില പരാമര്‍ശങ്ങളും ജഗദീഷ് നടത്തി. എന്റെ പ്രിയ സുഹൃത്തേ, നിങ്ങള്‍ എന്തിനുവേണ്ടിയാണ് മുന്നണി മാറിയത്. ആദര്‍ശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിലാണോ. വ്യക്തിപരമായ ജീവിതത്തില്‍ തന്റെ കൈയിലിരുപ്പുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ മുന്നണി മാറി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ കാരണമൊക്കെ നമുക്കറിയാം.
അടികൊണ്ടതിന്റെ മേക്കപ്പൊക്കെ മറന്നിട്ടില്ല. മുന്നണി മാറിയിട്ടും എം.എല്‍.എ സ്ഥാനം രാജിവയ്ക്കാത്തത് ധാര്‍മ്മികതയല്ല ഇതായിരുന്നു ജഗദീഷിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: