പാറ്റ്ന: ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിപ്ളവകരമായ ഈ തീരുമാനം കൈക്കൊണ്ടത്. പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്ന നാലാമത്തെ സംസ്ഥാനമാണ് ബിഹാര്‍. നാഗാലന്‍ഡ്, മിസോറാം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ വാഗ്ദാനമായിരുന്നു പൂര്‍ണ മദ്യനിരോധനം ഏര്പ്പെടുത്തുമെന്നുള്ളത്. ആദ്യം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നാലു ദിവസം മുന്‍പ് മദ്യത്തിന്റെ നിര്‍മാണം സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വരുത്തി കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് നിതീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മദ്യപാനം നിരുത്സാഹപ്പെടുത്തുന്നതിന് എന്തു വേണമെങ്കിലും ചെയ്യുമെന്ന് നിതീഷ് പറഞ്ഞു. മദ്യപാനം മൂലം കുടുംബത്തിലെ സമാധാന അന്തരീക്ഷം തകരുമെന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ വില്പനയിലൂടെ ബിഹാറിന് 2000 കോടി രൂപയാണ് ബിഹാറിന് ലഭിച്ചിരുന്നത്.
1977-78 കാലത്ത് കര്‍പൂരി ഥാക്കൂര്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായി നടപ്പാക്കാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: