ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണം ഭാരതത്തിന്റെ നാടകമെന്ന് ആരോപിച്ച് പാക് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.. ഭീകരര്‍ പാകിസ്ഥാനില്‍ നിന്നെത്തിയവരാണെന്നതിന് തെളിവില്ലെന്നും അന്വേഷണസംഘത്തോട് ഭാരതം സഹകരിച്ചില്ലെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്ഥാന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ പാകിസ്ഥാന് സൈന്യത്തിന്റെ ഇരട്ടത്താപ്പാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിയേഴിന് ദല്‍ഹിയിലെത്തിയ അഞ്ചംഗ പാകിസ്ഥാന് അന്വേഷണ സംഘം ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമത്താവളം സന്ദര്‍ശിക്കുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഭീകരാക്രമണം ഭാരതത്തിന്റെ നാടകമായിരുന്നുവെന്നും ആക്രമണം നടത്തിയവര്‍ ആരാണെന്നത് സംബന്ധിച്ച് ഭാരതത്തിന് നേരത്തെ വിവരമുണ്ടായിരുന്നുവെന്നും പറയുന്നുണ്ടെന്ന് പാക് ദിനപത്രമായ പാകിസ്ഥാന് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വ്യോാമത്താവളത്തില് കടന്നവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭാരത സൈന്യം കൊലപ്പെടുത്തിയിരുന്നുവെന്നും ലോകത്തിന് മുന്നില്‍ പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഭീകരാക്രണം മൂന്ന് ദിവസത്തേക്ക് വലിച്ചുനീട്ടിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യോമത്താവളത്തിനകത്ത് പാകിസ്ഥാന് സംഘത്തിന് 55 മിനിറ്റ് സമയം മാത്രമാണ് അന്വേഷണത്തിന് ലഭിച്ചതെന്നും ഇവിടെ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ സുരക്ഷ ഏജന്‍സികള്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും പാക് മാധ്യമം പറയുന്നു.
അന്വേഷണസംഘത്തോട് ഭാരതം സഹകരിച്ചില്ലെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പാകിസ്ഥാന് സംഘത്തിലുണ്ടായ ഉദ്യോഗസ്ഥന് പറഞ്ഞതായി പാക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പാക് സൈന്യത്തിന്റേയും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടേയും ഭീകരവാദ വിഷയങ്ങളിലുള്ള ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: